എം. സ്വരാജ്
കൊച്ചി: തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സീകരിക്കുമെന്ന് സി.പി.എം നേതാവ് എം. സ്വരാജ്. മുമ്പ് സംഘ്പരിവാറാണ് ഇത്തരം വ്യാജ പ്രചാരണം നടത്തിയിരുന്നത്. ഇതേ ശൈലി ലീഗും ജമാഅത്തും പിന്തുടരുന്നു. ഇവർ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. ‘ദേശാഭിമാനി’യുടെ പേരിൽ വ്യാജ ന്യൂസ് കാർഡ് നിർമിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്വരാജ് വ്യക്തമാക്കി. വർഗീയ ശക്തികൾ ഒന്നിച്ചാണ് ഇപ്പോൾ നുണ പ്രചാരണം നടത്തുന്നത്.
തീവ്ര ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. എനിക്ക് പരിചയമില്ലാത്ത ആളുമായി എങ്ങനെയാണ് കൂടിക്കാഴ്ച നടത്തുക? 'മുമ്പ് സംഘ്പരിവാർ തന്നെ മുസ്‍ലിം വർഗീയവാദി എന്ന് വിളിച്ചായിരുന്നു ആക്രമിച്ചിരുന്നത്. ഇപ്പോൾ ലീഗിലെ ജമാഅത്ത് വിഭാഗം ഹിന്ദു വർഗീയവാദിയാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.
മുസ്‍ലിം ലീഗിലെ ഒരു വിഭാഗവും ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളുമാണ് വ്യാജ കാർഡുകൾ നിർമിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് വഴി വ്യാജ ഐഡികൾ ഉപയോഗിച്ചും ചിലർ സ്വന്തം പ്രൊഫൈലുകൾ വഴിയും വ്യാജ വാർത്തകൾ ഷെയർ ചെയ്യുന്നുണ്ട്. കോൺഗ്രസിലെ ഒരു വിഭാഗവും ഇതിന് ഒത്താശ ചെയ്യുന്നു. വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് വർഗീയവാദികളുടെ സ്ഥിരം ആയുധമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.