തിരുവനന്തപുരം: സ്ഥാനാർഥി പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയം വേദിയാകുന്നത് അസാധാരണ പൊട്ടിത്തെറികൾക്കും നാടകീയ കൂടുമാറ്റങ്ങൾക്കും. ഇടതുമുന്നണിയിൽ സി.പി.എമ്മിനെ സംബന്ധിച്ച് സ്ഥാനാർഥിത്വത്തിനെതിരായ വിയോജിപ്പ് എന്നതിനപ്പുറം, സംഘടനയുടെ കെട്ടുറപ്പിൽ വിള്ളലേൽപ്പിക്കും വിധമാണ് പൊട്ടിത്തെറികൾ. യു.ഡി.എഫിൽ കോൺഗ്രസിലാകട്ടെ, ഒരു ഭാഗത്ത് സ്ഥാനാർഥി നിർണയത്തിന് നന്നായി വിയർക്കുമ്പോൾ മറുഭാഗത്ത് പ്രഖ്യാപനത്തിന് മുമ്പുതന്നെ കെ.പി.സി.സി-ഡി.സി.സി ഭാരവാഹികളടക്കം മറുകണ്ടം ചാടുകയാണ്.
പതിവില്ലാതെ മുസ്ലിം ലീഗിലും ചാഞ്ചാട്ടമാണ് ഇത്തവണ. സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച അബ്ദുറഹ്മാൻ രണ്ടത്താണിയുമായി സി.പി.എം ചർച്ച നടത്തിയെന്നാണ് സൂചനകൾ. വള്ളിക്കുന്നിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തെ ഉന്നമിട്ട് സി.പി.എം നീക്കങ്ങൾ ആരംഭിച്ചെങ്കിലും അദ്ദേഹം അവസാന നിമിഷം പിൻവലിഞ്ഞു.
ബി.ജെ.പിയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ തുടങ്ങിയ മുൻനിര നേതാക്കളെ അവഗണിച്ചതിലാണ് അമർഷം കത്തുന്നത്. പരസ്യപ്രതികരണവുമായി ബി. ഗോപാലകൃഷ്ണനും ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യുവും രംഗത്തെത്തുകയും ചെയ്തു.
ഇടതുകോട്ടയായ കണ്ണൂരിൽ സി.പി.എമ്മിന് കനത്ത വെല്ലുവിളിയുയർത്തുകയാണ് പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്‍റെയും ജില്ല സെക്രട്ടറിയേറ്റംഗം തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദന്‍റെയും സ്ഥാനാർഥിത്വങ്ങൾ. മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന്‍റെ ഞെട്ടലിൽനിന്ന് പാർട്ടി മുക്തമാകും മുമ്പാണ് കണ്ണൂരിലെ പൊട്ടിത്തെറികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.