കോഴിക്കോട്: ഒളിവിൽ കഴിയുന്നതിനിടെ അർജുൻ ആയങ്കിക്ക് സഹായം നൽകിയതിനു ഇളയ സഹോദരൻ അജയ് ആയങ്കിയെ (24) പൊലീസ് അറസ്റ്റ് ചെയ്തു. അർജുൻ ആയങ്കിക്കായി സമൂഹമാധ്യമങ്ങൾ വഴി അർജുന്റെ അക്കൗണ്ടിലേക്ക് ക്രൗഡ് ഫണ്ടിങ് നടത്തിയതിനും പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനുമാണ് കോഴിക്കോട് നടക്കാവ് പൊലീസ് അജയിനെ കസ്റ്റഡിയിൽ എടുത്തത്.
ശനിയാഴ്ച അർധരാത്രി 12ഓടെ നടക്കാവ് ഭാഗത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിനു മുന്നിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. അർജുനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിനായി സമൂഹമാധ്യമത്തിൽ നൽകിയ ക്യുആർ കോഡ് തയാറാക്കി നൽകിയത് സഹോദരൻ അരുൺ ആയങ്കി ആണെന്നാണ് വിവരം. അർജുന്‍റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് ഫ്രീസ് ചെയ്തതിനെ തുടർന്ന്, കേസ് നടത്തുന്നതിനാവശ്യമായ പണം സ്വരൂപിക്കാൻ അജയിയുടെ അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ സമാഹരിച്ച പണം ഉപയോഗിച്ചാണ് അർജുൻ ആയങ്കിയുടെ അഭിഭാഷകർക്കുള്ള ഫീസും മറ്റ് ഒളിവുജീവിത ചെലവുകളും വഹിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അർജുൻ ഒളിവിൽ കഴിയുമ്പോൾ പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സമൂഹമാധ്യമ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനും ഇയാൾ മുഖ്യ പങ്കുവഹിച്ചു. എറണാകുളം പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നടത്തിയ തിരച്ചിലിലാണ് അജയ് പിടിയിലായത്. അജയിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കണ്ണൂരിൽനിന്ന് അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുന്നതും. പൊലീസ് സംവിധാനത്തെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതിന് സഹായിച്ചതിനാണ് മുൻകരുതലായി അജയിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഞായറാഴ്ച പുലർച്ചെ കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്നാണ് അർജുനെ പൊലീസ് പിടികൂടിയത്. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കണ്ണൂർ പനങ്കാവിൽനിന്ന് പൊലീസ് ശനിയാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കണ്ണൂർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. പുലർച്ചെ രണ്ടോടെയാണ് അഭിഭാഷകയെ കാണാനായി കണ്ണൂരിലെ അപ്പാർട്ട്മെന്‍റിൽ അർജുനും സുഹൃത്തും എത്തുന്നത്. ഓട്ടോയിലാണ് അർജുൻ അഭിഭാഷകയെ കാണാനെത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.