ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങിയ യാത്രക്കാർ വെള്ളത്തിലൂടെ കരയിലേക്ക് നടക്കുന്നു
ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞതോടെ കുട്ടനാട്, അപ്പർകുട്ടനാട് മേഖയിൽ ജലനിരപ്പ് കുറഞ്ഞു. നേരിയ ആശ്വാസം. നിലവിൽ ജില്ലയിൽ നിലവിൽ 131 ക്യാമ്പുകളാണുള്ളത്. ചെങ്ങന്നൂർ താലൂക്കിലെ മൂന്ന് ക്യാമ്പുകൾ പിരിച്ചുവിട്ടു. വാഴമംഗലം സെന്റ് മേരീസ് യു.പി.എസ്, ഗവ. യു.പി.എസ് കിഴക്കേനട, കുന്നുംപുറം യു.പി.എസ് എന്നിവിടങ്ങളിലെ ക്യാമ്പാണ് പിരിച്ചുവിട്ടത്. അതേസമയം ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി എന്നീ താലൂക്കുകളിൽ ക്യാമ്പുകളുടെ എണ്ണം കൂടി.
ജില്ലയിൽ 132 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 7335 കുടുംബങ്ങളിൽനിന്ന് 19635 പേരെയാണ് മാറ്റിപാർപ്പിച്ചത്. ഇതിൽ 8030 പുരുഷന്മാരും 3304 സ്ത്രീകളും 2301 കുട്ടികളും ഉൾപ്പെടും. ചെങ്ങന്നൂർ-36, കുട്ടനാട്-35, കാർത്തികപ്പള്ളി-24, മാവേലിക്കര-15, ചേർത്തല-10, അമ്പലപ്പുഴ-12 എന്നിങ്ങനെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 579 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ജില്ലയിൽ ഞായറാഴ്ച ഗ്രീൻ അലർട്ടാണ്. ഇനി ശക്തമായ മഴക്കുപകരം ഇടവിട്ടുള്ള മഴക്കാണ് സാധ്യത. മഴയുടെ ശക്തി കുറഞ്ഞാൽ വെള്ളക്കെട്ട് കൂടുതൽ കുറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. വെള്ളം പൂർണമായി ഇറങ്ങുന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്.
അപ്പർകുട്ടനാട് മേഖയിൽനിന്നാണ് കൂടുതൽ വെള്ളമിറങ്ങിയത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പലയിടത്തും വെള്ളമുണ്ട്. ഇത് നേരിയതോതിൽ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. മങ്കൊമ്പ്, നെടുമുടി, കിടങ്ങറ ഭാഗത്താണ് വെള്ളക്കെട്ട് പ്രശ്നമുള്ളത്. ഇവിടെ കെ.എസ്.ആർ.ടി.സി അടക്കമുള്ള വലിയവാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
ഇരുചക്രവാഹനയാത്ര അപകടകരമാണ്. പാതയിൽ വെളളംനിറഞ്ഞത് അറിയാതെ എത്തിയ നിരവധി വാഹനങ്ങളാണ് കേടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളമിറങ്ങിത്തുടങ്ങിയതോടെ ആശ്വാസത്തിലാണ് ജനങ്ങൾ. വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിയതോടെ ബന്ധുവീടുകളിലുള്ള പലരും വീടുകളിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ്. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. അതേസമയം തോട്ടപ്പള്ളി പൊഴിയിലൂടെ വെള്ളം നല്ല രീതിയിൽ ഒഴുകുന്നുണ്ട്.
കുട്ടനാട്ടിൽനിന്നുള്ള വെള്ളം പൊഴിയിലൂടെ കടലിലേക്ക് ഒഴുകുന്നത് ജലനിരപ്പ് താഴാൻ സഹായിക്കുന്നുണ്ട്. എന്നാൽ കുറയുന്ന അത്ര വെള്ളം വീണ്ടും എത്തുന്നതാണ് പ്രതിസന്ധി. വെള്ളമിറങ്ങിത്തുടങ്ങിയതോടെ മടങ്ങുന്നവരെ കാത്തിരിക്കുന്ന മറ്റൊരു ദുരിതമാണ് വീട് വൃത്തിയാക്കൽ. ഒരാഴ്ചയോളം വെള്ളത്തിൽ കിടന്ന വീടുകൾ വൃത്തിയാക്കാൻ വീട്ടുകാർ ഏറെ പാടുപെടും.
മുറികളിലും അടുക്കളയിലും വരാന്തയിലും അടിഞ്ഞ ചളി നീക്കം ചെയ്യുന്നതിനൊപ്പം വെള്ളത്തിൽ മുങ്ങിയ വീട്ടുപകരണങ്ങളും ഫർണീച്ചറുകളും വൃത്തിയാക്കണം. വെള്ളം കയറിയതോടെ അടച്ചിട്ട കടകൾ വൃത്തിയാക്കുന്നതും കച്ചവടക്കാർക്കും വലിയ ബാധ്യതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.