കൊച്ചി: പീഡനക്കേസുകളിൽ പരാതി നൽകാൻ വൈകുന്നതിനെ മറ്റ് കേസുകളിലേതിന് സമാനമായി കണക്കിലെടുക്കരുതെന്ന് ഹൈകോടതി. ഇത്തരം കേസുകളിൽ പരാതിക്ക് കാലതാമസമുണ്ടാകുന്നതിനെ മറ്റ് കേസുകളിലേതെന്ന പോലെ പ്രതികൂലമായി കാണരുത്. പീഡനത്തിനിരയായ വ്യക്തിയുടെ മാനസികാവസ്ഥയും കുടുംബപശ്ചാത്തലവുമടക്കം പല വസ്തുതകളും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്.
നിലവിലെ സാമൂഹിക സാഹചര്യത്തിൽ ഇത്തരം പരാതികൾ നൽകാൻ വൈകുന്നത് സ്വാഭാവികമാണെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് വ്യക്തമാക്കി. മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ കൊല്ലം അഡീ. സെഷൻസ് കോടതി അഞ്ചു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരെ പ്രതി നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.
കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും ഒളിഞ്ഞു നോക്കിയെന്നും ഒരുതവണ ഉറങ്ങിക്കിടക്കുമ്പോൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് പിതാവിനെതിരെ പതിനേഴുകാരിയായ മകൾ നൽകിയ പരാതിയിൽ പത്തനാപുരം പൊലീസാണ് കേസെടുത്തത്. പോക്സോ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിരുന്നെങ്കിലും ഇത് ഒഴിവാക്കിയാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. 2015ൽ ഉൾപ്പെടെ നടന്നെന്നു പറയുന്ന സംഭവങ്ങളിൽ പെൺകുട്ടി പരാതി നൽകിയത് 2016ലാണെന്നായിരുന്നു അപ്പീലിലെ പ്രധാന വാദം.
എന്നാൽ, പെൺകുട്ടി പ്രതിക്കെതിരെ 2014ൽ തന്നെ പരാതി നൽകിയിട്ടുണ്ടെന്ന് വസ്തുതകൾ പരിശോധിച്ച ഹൈകോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തിലിറങ്ങിയ ശേഷം ഉപദ്രവം തുടർന്നപ്പോഴാണ് വീണ്ടും പരാതി നൽകിയത്. പ്രതി കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ശരിവെച്ച സിംഗിൾബെഞ്ച് തടവുശിക്ഷ മൂന്നു വർഷമാക്കി വെട്ടിക്കുറച്ചു. പ്രോസിക്യൂഷൻ കേസിൽ സംശയമോ ദുരൂഹതയോ ഉണ്ടെങ്കിൽ മാത്രമേ പരാതി വൈകിയെന്ന കാരണം നിർണായകമാകുന്നതെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.