കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിവിൽപനയിൽ സഭക്ക് വലിയ പിഴവ് പറ്റിയെന്നും 34 കോടിയുടെ നഷ്ടമുണ്ടായതായും അതിരൂപത വക്താവ് ഫാ. പോൾ കരേടൻ. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കാൻ സഭ നിയോഗിച്ച അന്വേഷണ കമീഷൻ മാർപാപ്പക്ക് റിപ്പോർട്ട് സമർപ്പിച്ചശേഷം ആവശ്യമെങ്കിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ റോമിൽനിന്ന് നേരിട്ട് അന്വേഷണം നടത്തുമെന്നും ഫാ. പോൾ കരേടൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇടപാടിൽ കാനോനിക നിയമങ്ങൾ തെറ്റിെച്ചന്നത് ശരിയാണ്. ഉത്തരവാദികൾക്കെതിരെ സഭനിയമങ്ങൾ അനുസരിച്ച് അന്വേഷണവും നടപടിയും ഉണ്ടാകും. മാർ ആലഞ്ചേരി അടക്കമുള്ളവരോട് കമീഷൻ വിശദീകരണം തേടും. ചതിച്ചത് ഇടനിലക്കാരനായ സാജുവാണ്. ഇയാളെ കർദിനാൾ വിശ്വസിച്ചതാണ് അബദ്ധത്തിന് കാരണം. കടം തീർക്കാൻ ഭൂമി വിൽക്കാമെന്നത് പൊതുതീരുമാനമാണ്. മുഴുവൻ ഭൂമിയും ഒരാൾക്കുതന്നെ വിൽക്കാനായിരുന്നു ധാരണ. ഇത് തെറ്റിച്ച് 36 പേർക്ക് മുറിച്ചുവിറ്റത് സഭയുടെ തീരുമാനമല്ല. സഭസമിതികൾ അറിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അബദ്ധം പറ്റിയെന്നാണ് അതിരൂപതയുടെ ഔദ്യോഗിക നിലപാട്.
സഭ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ, എല്ലാറ്റിെനയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. 60 കോടിയുടെ കടം വീട്ടാൻ 75 കോടിയോളം വില വരുന്ന ഭൂമി 28 കോടിക്ക് വിൽക്കുകയും ഇതിൽ 19 കോടി ബാക്കി കിട്ടാനിരിക്കെ ഭൂമി ആധാരം നടത്തുകയും ചെയ്തതിൽ മാർ ജോർജ് ആലഞ്ചേരിയുടെ നടപടിയാണ് വിവാദമായത്. ഇതിനിടെ, അതിരൂപതക്ക് കോടികളുടെ നഷ്ടമുണ്ടാക്കുകയും കുടുതൽ സാമ്പത്തികപ്രതിസന്ധി വരുത്തിവെക്കുകയും ചെയ്തവർ എത്ര ഉന്നതരായാലും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം വൈദികരും രംഗത്തെത്തി. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മാത്രം വിനിയോഗിക്കാൻ വിദേശ മിഷനറി സംഘം കൈമാറിയ ഭൂമിപോലും കരാർ ലംഘിച്ച് വിെറ്റന്നാണ് ആരോപണം.
സഹായ മെത്രാനെതിരെ പോസ്റ്റർ
കൊച്ചി: ഭൂമി വിൽപനയിൽ കോടികളുടെ നഷ്ടമുണ്ടായതിനെച്ചൊല്ലി സീറോ മലബാർ സഭയിൽ ഭിന്നത രൂക്ഷമായതിന് തൊട്ടുപിന്നാലെ ഞായറാഴ്ച എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ പള്ളികൾക്കുമുന്നിൽ സഹായ മെത്രാൻ സെബാസ്റ്റ്യൻ ഇടയന്ത്രത്തിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. രാവിലെ പ്രാർഥനകൾക്ക് എത്തുന്ന വിശ്വാസികളെ ലക്ഷ്യമിട്ടാണ് പോസ്റ്റർ പതിച്ചതെന്നാണ് നിഗമനം.
കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഗൂഢാലോചന നടത്തി ഭൂമിവിവാദത്തിൽ കുടുക്കിയ ബിഷപ് സെബാസ്റ്റ്യൻ ഇടയന്ത്രത്ത് സ്ഥാനത്യാഗം ചെയ്യുക എന്നായിരുന്നു പോസ്റ്റർ. ചുവരുകളിൽ പതിച്ചതിന് പിന്നാലെ വിവിധ സഭസ്ഥാപനങ്ങൾക്ക് മുന്നിൽ പോസ്റ്ററുകൾ എറിഞ്ഞിടുകയും ചെയ്തിരുന്നു. ഭൂമിവിവാദത്തിൽ സഭക്ക് സാരമായ സാമ്പത്തികനഷ്ടം ഉണ്ടായെന്ന് കാണിച്ച് സഹായ മെത്രാൻ രണ്ടുദിവസം മുമ്പ് അതിരൂപതയിലെ വൈദികർക്ക് സർക്കുലർ അയച്ചിരുന്നു.
ഭൂമിയിടപാടുകളിലെ ക്രമക്കേടുകൾ തുറന്ന് അംഗീകരിക്കുന്ന രീതിയിൽ പുറത്തിറങ്ങിയ സർക്കുലറിനെതിരെയും അനുകൂലിച്ചും അഭിപ്രായങ്ങളുയർന്നു. സഭയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടാെന സർക്കുലർ ഉപകരിക്കൂവെന്ന് ചൂണ്ടിക്കാട്ടി വിശ്വാസികളും വൈദികരും അടങ്ങുന്ന ഒരുവിഭാഗം രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ഭൂമിയിടപാട് വിഷയത്തിൽ ബിഷപ് സെബാസ്റ്റ്യൻ ഇടയന്ത്രത്തിനെതിരെ രംഗത്തുവന്ന സംഘടനകൾതന്നെയാകും പോസ്റ്ററിനുപിന്നിലുമെന്നാണ് സഭവൃത്തങ്ങൾ കരുതുന്നത്. മിക്ക പള്ളികളിലും വിശ്വാസികൾ എത്തിത്തുടങ്ങിയപ്പോഴേക്കും പോസ്റ്റർ നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.