തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണമായും നശിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ലക്ഷദ്വീപിലെ കുട്ടികൾ അവരുടെ മാതൃഭാഷ പഠിക്കേണ്ടതില്ല എന്ന തീരുമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി.
ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹൽ എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽനിന്ന് ഒഴിവാക്കാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണ്, അതിനെ ശക്തമായി അപലപിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കുന്നതിന്റെ മറവിൽ എടുത്ത ഈ നീക്കം, വിദ്യാഭ്യാസത്തിൽ മാതൃഭാഷകളും പ്രാദേശിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്.
ലക്ഷദ്വീപിലെ കുട്ടികൾക്ക് സ്വന്തം ഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കുന്നതിലൂടെ, കേന്ദ്രം ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മുടെ രാഷ്ട്രത്തെ നിർവചിക്കുന്ന ബഹുസ്വരതയെയും ഉൾക്കൊള്ളലിനെയും അത് ദുർബലപ്പെടുത്തുകയാണ്. ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമല്ല - അത് സ്വത്വത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണ്. വിദ്യാഭ്യാസ നയത്തിലൂടെ തദ്ദേശീയ ഭാഷകളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നത് സമൂഹത്തിന്റെ സാംസ്കാരിക ഘടനക്കു നേരെയുള്ള ആക്രമണമാണ്.
പി.എം ശ്രീ പദ്ധതിയുടെയും എൻ.ഇ.പി ചട്ടക്കൂടിന്റെയും അടിസ്ഥാനപരമായ ഉദ്ദേശ്യത്തെയും ദിശയെയും കുറിച്ച് കേരള സർക്കാർ നേരത്തെ തന്നെ ശക്തമായ ആശങ്കകൾ ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് ഇത് നടപ്പാക്കുന്നതിനെ എതിർക്കാനുള്ള കേരളത്തിന്റെ തീരുമാനം കൃത്യമായി അത്തരം ആശങ്കകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കേന്ദ്രീകൃത നയങ്ങൾ പ്രാദേശിക, ഭാഷാ, സാംസ്കാരിക യാഥാർഥ്യങ്ങളെ മാറ്റിമറിക്കും എന്ന ആശങ്ക ലക്ഷദ്വീപിന്റെ കാര്യത്തിൽ യാഥാർഥ്യമായിരിക്കുകയാണ്.
ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലെ ഒരു വിഷയമാണ് വിദ്യാഭ്യാസം. അതിനാൽ, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അവകാശമാണ്. മാത്രമല്ല, ഭരണഘടനക്ക് കീഴിലുള്ള അവകാശങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉണ്ട്. പ്രാദേശിക ഭാഷകളെയും സംസ്കാരങ്ങളെയും പാർശ്വവത്കരിക്കുന്ന വിദ്യാഭ്യാസ നിർദേശങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ഏതൊരു ശ്രമവും ചെറുക്കപ്പെടണം.
ഈ വിഷയത്തിൽ കേരളം ലക്ഷദ്വീപിലെ ജനങ്ങളുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഈ ഭാഷാപരമായ അനീതിക്കെതിരെ ശബ്ദമുയർത്താനും ഈ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെടാനും എല്ലാ ജനാധിപത്യ ശക്തികളോടും അധ്യാപകരോടും, സമൂഹ സംഘടനകളോടും അഭ്യർഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.