കാസർകോട്: നാലാം ദിവസം ടോൾ പിരിക്കുന്നതിനെതിരെ സമരത്തിനെത്തിയ എ.കെ.എം. അഷ്റഫ് എം.എൽ.എയെ അറസ്റ്റ് ചെയ്തു. കുമ്പള ടോൾ വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി ഒമ്പതോടെയുണ്ടായ കനത്ത പ്രതിഷേധത്തിനിടെ ടോൾ പ്ലാസയിലെ ഉപകരണങ്ങളടക്കം തകർത്തിരുന്നു. ഇതിൽ അഞ്ഞൂറോളം പേർക്കെതിരെ പ്രതിഷേധത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
പൊതുമുതൽ നശിപ്പിച്ചതിന് ഇരുപത്തഞ്ചോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിരവധിപേരാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലും ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തിയത്. വ്യാഴാഴ്ച പൊലീസ് സമരപ്പന്തൽ പൊളിച്ചുമാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രി ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനമായെത്തിയിരുന്നു. നൂറുകണക്കിന് യുവാക്കളാണ് പ്രതിഷേധിക്കാനെത്തിയിരുന്നത്.
യൂത്ത് ലീഗും സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയിരുന്നു. യുവാക്കൾ തമ്പടിച്ചതോടെയാണ് പ്രതിഷേധം അണപൊട്ടിയതും ടോൾ പ്ലാസയിലെ ഉപകരണങ്ങളും സി.സി.ടി.വികളും ഗേറ്റുമടക്കം തകർത്തത്. ഇതോടെ വാഹനങ്ങൾ ടോൾ നൽകാതെ കടന്നുപോകുകയായിരുന്നു. പ്രതിഷേധം കനക്കുന്നതിന് മുന്നേ ടോൾ പ്ലാസയിലെ ജീവനക്കാരെ പൊലീസ് ഇടപെട്ട് മാറ്റിയിരുന്നു. അതേസമയം, വ്യാഴാഴ്ച ടോൾ പിരിവ് വീണ്ടും ആരംഭിക്കുകയായിരുന്നു. ഇതുസംബന്ധിച്ച കേസ് ജനുവരി 20ന് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം കനത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.