തിരുവനന്തപുരം: സെറ്റ്, നെറ്റ്, എം.ഫിൽ, പി.എച്ച്.ഡി, എം.എഡ് യോഗ്യതയുള്ള അധ്യാപകർക്ക്, രണ്ട് വർഷത്തിനകം കെ-ടെറ്റ് യോഗ്യത നേടണമെന്ന വ്യവസ്ഥയിൽ ശമ്പള സ്കെയിലിൽ താൽക്കാലിക നിയമനാംഗീകാരം നൽകാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. 2025 സെപ്റ്റംബർ ഒന്നിന് മുമ്പ് നിയമനം ലഭിച്ചവർക്കാണ് ഈ ആനുകൂല്യം അനുവദിച്ചതെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അഡ്വക്കറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് തീരുമാനം.
സർവിസിലുള്ളവർക്ക് ഉൾപ്പെടെ കെ.ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധിയിൽ, നിലവിലുള്ളവർക്ക് യോഗ്യത നേടാൻ രണ്ട് വർഷത്തെ സമയം അനുവദിച്ചിരുന്നു. ഈ സമയപരിധി സുപ്രീംകോടതി വിധി വന്ന 2025 സെപ്റ്റംബർ ഒന്നിന് മുമ്പ് നിയമനം ലഭിച്ചവർക്ക് കൂടി ബാധകമാക്കിയാണ് ഇളവ്.
കെ.ടെറ്റ് സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ സർക്കാർ സമർപ്പിച്ച പുനഃപരിശോധന ഹരജിയിലെ വിധിക്ക് വിധേയമായാണ് താൽക്കാലിക നിയമനാംഗീകാര ഉത്തരവ്. കെ.ടെറ്റ് യോഗ്യത നിശ്ചിത സമയത്തിനകം നേടിയില്ലെങ്കിൽ നിയമനാംഗീകാരം റദ്ദ് ചെയ്യാവുന്നതാണെന്നും കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചടക്കാമെന്നും വ്യക്തമാക്കുന്ന സമ്മതപത്രം/ ബോണ്ട് അധ്യാപകരിൽ നിന്ന് വാങ്ങാനും ഉത്തരവിൽ നിർദേശമുണ്ട്. ഉത്തരവ് വഴി ഒട്ടേറെ പേർക്ക് താൽക്കാലിക നിയമനാംഗീകാരത്തിനും ശമ്പളം ലഭിക്കാനും വഴിയൊരുങ്ങുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.