തിരുവനന്തപുരം: ഓണക്കാലത്തെ കണ്ണീരിനും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂനിയൻ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് തീരുമാനം.
ഇതേ തുടർന്ന് സമരം പിൻവലിച്ചു. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുമെന്നും റൊട്ടേഷൻ വ്യവസ്ഥയിൽ സോണൽ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജീവനക്കാർക്ക് കുടിശ്ശികയുള്ള ജൂലൈയിലെയും ആഗസ്റ്റിലെയും ശമ്പളമാണ് ഓണത്തിന് മുമ്പ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുള്ള ദിവസവേതനക്കാർക്ക് ഒഴിവ് വരുന്ന മുറക്ക് സ്വിഫ്റ്റിലും കെ.എസ്.ആർ.ടി.സിയിലും നിയമനം നൽകും. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ ജീവനക്കാരെ പുനർവിന്യസിക്കും. താൽക്കാലിക മെക്കാനിക്കൽ ജീവനക്കാരെ നിയമിക്കും.
കെ.എസ്.ആർ.ടി.സി കാര്യങ്ങൾ നിരീക്ഷിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും ഉപദേശകസമിതി രൂപവത്കരിക്കും. ട്രേഡ് യൂനിയൻ പ്രതിനിധികൾ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, യാത്രക്കാരുടെ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാകും ഉപദേശകസമിതി രൂപവത്കരിക്കുക. കണ്ടക്ടർ, ഡ്രൈവർ ബാറ്റ, ഇൻസെന്‍റിവ് തുടങ്ങിയവ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അതത് ദിവസം നൽകും.
മാനേജ്മെന്‍റ് തലത്തിലെ ഉദ്യോഗസ്ഥർക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു. വരവ്-ചെലവ് കണക്കുകൾ കൃത്യമല്ലെന്ന് വിമർശനമുയർന്നു. ഈ സാഹചര്യത്തിൽ സോണൽ ഓഫിസ് മേധാവിമാരായി കഴിവുറ്റ ഉദ്യോഗസ്ഥരെ നിയമിക്കും. പുതുക്കിയ ജോലിച്ചട്ടം ഘട്ടംഘട്ടമായി നടപ്പാക്കാനും തീരുമാനിച്ചു. ഗതാഗത മന്ത്രി അഡ്വ. ആന്‍റണി രാജു, എം.ഡി ബിജു പ്രഭാകർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.