കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇത്തവണ ശമ്പളമില്ലാത്ത ഓണമാകുമോയെന്ന് ഹൈകോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈകോടതിക്ക് അതൃപ്തി. കോടതി ഉത്തരവ് ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ജൂലൈയിലെ ശമ്പളം ആഗസ്റ്റ് പത്തിനകം നൽകണമെന്ന നിർദേശം പാലിക്കാനാകുമായിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇത്തവണ ശമ്പളമില്ലാത്ത ഓണമാകുമോയെന്ന് ആശങ്കയുണ്ട്. പണമില്ലെങ്കിൽ ആസ്തി വിറ്റിട്ടാണെങ്കിലും ശമ്പളം നൽകുകയാണ് വേണ്ടത്. ഇത്രയധികം ആസ്തിയുള്ള വേറെ പൊതുമേഖല സ്ഥാപനമില്ലെന്നാണ് കരുതുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. തുടർച്ചയായി ശമ്പളം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി ജീവനക്കാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

തൊഴിലാളി യൂനിയനുമായി മന്ത്രിമാർ ചർച്ച നടത്തുന്നുണ്ടെന്ന് സർക്കാർ അറിയിച്ചപ്പോൾ ശമ്പളം നൽകാതെ ചർച്ച നടത്തിയിട്ട് പ്രയോജനമെന്തെന്ന് കോടതി ചോദിച്ചു. 20ദിവസം കഴിഞ്ഞാൽ ഓണമാണ്. എല്ലാവരും ഓണം ആഘോഷിക്കുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ പട്ടിണിയിലായിരിക്കും. കോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കിയില്ലെങ്കിൽ പ്രയോജനമൊന്നുമില്ല. ഇങ്ങനെയായാൽ കോടതി ഉത്തരവുകളെയും ജനം പരിഹസിക്കാൻ തുടങ്ങും. ഇത് വലിയ നാണക്കേടാണ്. മുഖ്യമന്ത്രി വിളിക്കാനിരുന്ന യോഗത്തിന്‍റെ കാര്യം എന്തായെന്നും കോടതി ആരാഞ്ഞു.

ഔദ്യോഗികമായി യോഗം ചേർന്നില്ലെങ്കിലും മറ്റ് ചർച്ചകൾ നടന്നിരുന്നുവെന്നായിരുന്നു സർക്കാറിന്‍റെ മറുപടി. സിംഗിൾ ഡ്യൂട്ടിയടക്കമുള്ള വിഷയങ്ങളിലാണ് ഗതാഗത, തൊഴിൽ മന്ത്രിമാർ യൂനിയനുകളുമായി ചർച്ചചെയ്യുന്നത്. ഹരജി പരിഗണിക്കുമ്പോൾ ചർച്ച നടക്കുകയായിരുന്നു. അതിലെ തീരുമാനം അറിയിക്കാൻ കുറച്ചുകൂടി സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. വിഷയം കോടതി പരിഗണിക്കുമ്പോൾ ചർച്ച നടക്കുന്നുവെന്ന് പറയുന്നത് പതിവായിരിക്കുകയാണെന്നും ഉത്തരവുകൾ ഗൗരവത്തിലെടുക്കുന്നുണ്ടെങ്കിൽ നേരത്തേതന്നെ ചർച്ചകൾ നടത്താമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ആസ്തി സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് നൽകാനും സമയം തേടിയിരിക്കുകയാണ്. ഹരജി വീണ്ടും ആഗസ്റ്റ് 24ന് പരിഗണിക്കാൻ മാറ്റി. ശമ്പളം നൽകാൻ സർക്കാർ സഹായം അനിവാര്യമാണെന്ന് കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - KSRTC: High Court displeased with non-compliance with salary order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.