കോട്ടയം: സമാന്തര സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ അന്തകരാകുന്നെന്നും നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം ഗതാഗതവകുപ്പ് കമീഷണറോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പലയിടത്തും സമാന്തര സര്‍വിസുകള്‍ വ്യാപകമായതിനാല്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുന്നുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ഊര്‍ജിതമാക്കിയാല്‍ അതിന് തടയിടാനാകുമെന്നും സി.എം.ഡി ഗതാഗതവകുപ്പ് കമീഷണര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.
മോട്ടോര്‍ വാഹന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പെര്‍മിറ്റില്ലാതെ ആയിരക്കണക്കിന് സമാന്തര സര്‍വീസുകള്‍ പ്രധാന നിരത്തുകള്‍ കൈയടക്കിയെന്നും കഴിഞ്ഞദിവസം നല്‍കിയ കത്തില്‍ രാജമാണിക്യം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സമാന്തര സര്‍വിസുകള്‍ വ്യാപകമാണ്.
മറ്റ് ജില്ലകളില്‍ ഭാഗികമായുണ്ട്. ഇതിലൂടെ ലക്ഷങ്ങളാണ് കോര്‍പറേഷന് നഷ്ടമാകുന്നത്. തലസ്ഥാന ജില്ലയിലാണ് നഷ്ടം ഏറെ. ദേശീയപാതകളില്‍ പലയിടത്തും സമാന്തര സര്‍വിസുകാരുടെ ഭീഷണിയില്‍ ജീവനക്കാര്‍ ആശങ്കയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗതമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും കത്ത് നല്‍കി.
കെ.എസ്.ആര്‍.ടി.സിയെ കാര്യക്ഷമമാക്കാനുള്ള നെട്ടോട്ടത്തിനിടെയാണ് പ്രതിദിന കലക്ഷനില്‍ പോലും വന്‍ ഇടിവുണ്ടാക്കുന്ന സമാന്തര സര്‍വിസുകള്‍ക്കെതിരെ സി.എം.ഡി രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.