തൃശൂർ: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ബസ് സർവിസുകൾ നിർത്തി. തൃശൂർ ഡി.സി.സി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്റെ ഉടമസ്ഥതയിലുള്ള നാലു ബസ് സർവിസുകളാണ് നിർത്തിവെച്ചത്. യു.ഡി.എഫ് സർക്കാറിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായ പ്രിയദർശിനി സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെങ്കിലും സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിർത്താൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദ് അടക്കമുള്ള ബസുടമകളുടെ ആവശ്യം.
50 ശതമാനം നികുതിയിളവ് ലഭിച്ചതുകൊണ്ടുമാത്രം കേരളത്തിൽ സ്വകാര്യ ബസ് മേഖലക്ക് പിടിച്ചുനിൽക്കാൻ സാധിക്കില്ല. പ്രിയദർശിനി സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ പല റൂട്ടുകളിലും സ്വകാര്യ ബസുടമകൾ സർവിസ് നിർത്തിവെക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്ന റൂട്ടുകളിൽ സ്ത്രീ യാത്രക്കാർ സ്വകാര്യ ബസുകളിൽ കയറാത്തതിനാൽ വൻതോതിലുള്ള വരുമാനം നഷ്ടമാണ് ഉണ്ടായതെന്ന് സ്വകാര്യ ബസ് ഉടമകളും പറയുന്നു.
പ്രിയദർശിനി സർവിസ് കാരണം സ്വകാര്യ ബസുകൾക്ക് 1000 മുതൽ 6000 രൂപയുടെ നഷ്ടമാണ് പ്രതിദിനമുള്ളതെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. സർക്കാറിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ല. നികുതി ഇളവുകൊണ്ട് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് പറഞ്ഞു.
ജൂൺ 30 ഓടെ മിക്ക സ്വകാര്യ ബസുകളും കട്ടപ്പുറത്ത് കയറ്റിയിടേണ്ട അവസ്ഥയാണ്. പ്രിയദർശിനി സർവിസ് സ്വകാര്യ ബസ് മേഖലയെ തകർത്തു. കലക്ഷൻ പകുതിയിൽ താഴെ മാത്രമാണ്. നികുതി പൂർണമായും ഒഴിവാക്കിയാലും രക്ഷപ്പെടാനാവാത്ത സ്ഥിതിയാണെന്ന് കെ.കെ. തോമസ് പറഞ്ഞു.
കലക്ഷൻ കുറഞ്ഞതുമൂലം 1000 രൂപ മുതൽ ദിവസവും ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്ക് അതു നൽകാൻ പറ്റാത്ത അവസ്ഥയാണ്. മേഖലകളിൽ സ്വകാര്യ ബസുകളിൽ സ്ഥിരം യാത്രക്കാർ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. ഈ യാത്രക്കാരെല്ലാം ഇപ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾ ആശ്രയിക്കുന്ന നിലയിലാണ്. ബൈ-റോഡുകളിൽ വരുന്ന സ്വകാര്യ ബസുകൾ കയറി യാത്രക്കാർ ജങ്ഷനിൽ ഇറങ്ങി അവിടെനിന്ന് സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് നിലവിൽ യാത്രകൾ ചെയ്യുന്നത്.
അതുമൂലം ദീർഘദൂരമുള്ള ടിക്കറ്റുകൾ സ്വകാര്യ ബസുകൾക്ക് കിട്ടാത്ത അവസ്ഥയിലാണ്. നിലവിൽ 1000 രൂപ മുതൽ 3000 രൂപ വരെ പല ബസുകളും നഷ്ടത്തിലാണ് സർവിസ് നടത്തുന്നതെന്നും അവർ പറയുന്നു. കലക്ഷൻ കുറഞ്ഞതുമൂലം ജീവനക്കാരുടെ ദിവസക്കൂലികൾ കുറക്കേണ്ട അവസ്ഥയിലാണ് ഉടമകൾ. ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവും കണ്ടെത്താൻ കഴിയാത്ത നിലയിൽ ബസ് സർവിസുകൾ നിർത്തലാകേണ്ട അവസ്ഥയിലാണെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.