മുൻകൂർ പണം അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി, ചർച്ച നടത്തുമെന്ന് സർക്കാർ: സൗജന്യ യാത്രയിൽ കല്ലുകടി

തിരുവനന്തപുരം: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് തുടക്കത്തിൽ തന്നെ കല്ലുകടി. കെ.എസ്.ആർ.ടി.സിക്ക് മുൻകൂറായി പണം അനുവദിക്കില്ലെന്ന സർക്കാർ നിലപാടാണ് തർക്കത്തിന് കാരണം. പദ്ധതിയുമായി മുന്നോട്ടുപോകണമെങ്കിൽ മുൻകൂർ തുക അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇന്ധന സബ്സിഡിയെ ബാധിക്കും. നഷ്ടം എങ്ങനെ നികത്താമെന്ന് ധനവകുപ്പുമായി ചർച്ച നടത്തുമെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. സീറോ ടിക്കറ്റ് പരിശോധിച്ച് ഓരോ മാസത്തിന്റെ അവസാനം ചെലവായ തുക കെ.എസ്.ആർ.ടി.സിക്ക് നൽകാനാണ് സർക്കാർ ആലോചിച്ചിരുന്നത്.

എന്നാൽ, മുൻകൂർ പണം നൽകിയില്ലെങ്കിൽ അത് കോർപറേഷനെ ആകെ ബാധിക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തൽ. 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയിൽ മൂന്ന് രൂപ 10 പൈസ കുറച്ചാണ് ഇന്ധന കമ്പനികൾ കെ.എസ്.ആർ.ടി.സിക്ക് ഇന്ധനം നൽകുന്നത്. പ്രിയദർശിനി പദ്ധതി വരുന്നതോടെ വരുമാന നഷ്ടം സംഭവിക്കും. ഇതോടെ ഇപ്പോഴുള്ള സബ്സിഡി കമ്പനികൾ ഒഴിവാക്കുമോയെന്ന ആശങ്ക കെ.എസ്.ആർ.ടി.സിക്കുണ്ട്. ഒന്നുകിൽ മുൻകൂറായി പണം നൽകണം. അല്ലെങ്കിൽ ഓരോ ദിവസവും ടിക്കറ്റുകൾ നോക്കി ചെലവായ തുക നൽകണമെന്നാണ് കെ.എസ്.ആർ.ടി.സി മുന്നോട്ടുവെക്കുന്ന ആവശ്യം. ഈ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സർക്കാർ ഇതുവരെ പോയിട്ടില്ല.

അതേസമയം, പ്രിയദർശിനി ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. തിങ്കളാഴ്ച തമ്പാനൂർ മുതൽ സെക്രട്ടേറിയറ്റ് വരെ വി.ഡി. സതീശൻ സഞ്ചരിക്കും. തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് ഉദ്ഘാടന യാത്ര നടത്തുക. പ്രിയദർശിനി ബസിൽ പ്രത്യേക സ്റ്റിക്കർ പതിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി 'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ജൂൺ 15 മുതലാണ് നടപ്പാകുക.

വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനയില്ലാതെയാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 65 മുതൽ 70 കോടി വരെയും പ്രതിവർഷം 750 മുതൽ 800 കോടി വരെയും വരുമാനത്തിൽ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Tags:    
News Summary - KSRTC to discuss granting advance payment, government says: Stone-throwing on free travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.