തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ വർധിക്കും എന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് കെ.എസ്.ഇ.ബി. ഫേസ്ബുക്കിലാണ് വിശദീകരണവുമായി കെ.എസ്.ഇ.ബി രംഗത്തുവന്നത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്.
2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ചാണ് സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിരക്ക് ഈടാക്കുന്നത്. 2019 ജൂലൈയിൽ പുറപ്പെടുവിച്ച താരിഫ് ഉത്തരവനുസരിച്ചാണ് ഈ നിരക്ക്. ഇക്കാലയളവിൽ ഇതിൽ മാറ്റം ആവശ്യമുണ്ടെങ്കിൽ കെ.എസ്.ഇ.ബി ഇടക്കാല പുന പരിശോധനക്ക് റെഗുലേറ്ററി കമീഷനെ സമീപിക്കണം. എന്നാൽ ഇതുവരെ കമീഷനെ സമീപിച്ചിട്ടില്ല. 2020 മാർച്ചിൽ കമ്മീഷനു മുൻപാകെ സമർപ്പിച്ച ഇടക്കാല പെറ്റീഷനിലാകട്ടെ താരിഫ് പരിഷ്കരണം ആവശ്യപ്പെട്ടിട്ടുമില്ല.
അന്തർ സംസ്ഥാന പ്രസരണ ചാർജിൽ ഉണ്ടാകാനിടയുള്ള വർധനവും അതുൾപ്പടെ കെ.എസ്.ഇ.ബിയുടെ വരവും ചെലവും 2022 ഏപ്രിൽ മുതലുള്ള കാലയളവിലേക്ക് കണക്കാക്കുന്നതിനുമുള്ള ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പ്രാഥമിക നടപടികൾ റഗുലേറ്ററി കമ്മീഷൻ ഇനിയും ആരംഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
അക്കാലയളവിലേക്കള്ള ചട്ടങ്ങൾ രൂപപ്പെടുത്തിയതിന് ശേഷം മാത്രമേ, നിരക്ക് വർധനവ് അനിവാര്യമായി വരികയാണെങ്കിൽ, റെഗുലേറ്ററി കമീഷന്‍റെ പരിഗണനയിൽ വരികയുള്ളു. വൈദ്യുതി വാങ്ങൽ ചെലവിലുണ്ടായ അധിക ബാധ്യത കാലാകാലങ്ങളിൽ റഗുലേറ്ററി കമീഷൻ തിട്ടപ്പെടുത്തുന്നുണ്ടെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇന്ധന സർചാർജ് ഈടാക്കുന്നത് റഗുലേറ്ററി കമീഷൻ നിലവിൽ മാറ്റി വച്ചിട്ടുണ്ട്. അതുസംബന്ധിച്ച് പുതിയ തീരുമാനവും കെ.എസ്.ഇ.ബി നിലവിൽ എടുത്തിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.