കോഴിക്കോട്: വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന് പറയുന്ന ജയരാജനോട് പ്രതികരിക്കുന്നത് നാണക്കേടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ കെ. സുധാകരനാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്ന് ഇ.പി. ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരിന്നു സുധാകരൻ.
ജയരാജൻ പറയുന്നതുപോലെ പ്രവർത്തിക്കാൻ അദ്ദേഹമാണല്ലോ എെൻറ രാഷ്ട്രീയ ഗുരുവെന്ന് സുധാകരൻ പരിഹസിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻറണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനെയും സുധാകരന്‍ വിമർശിച്ചു.
അരിക്കൊമ്പനെന്നു കരുതി ബി.ജെ.പി കൊണ്ടുപോയത് കുഴിയാനയെ ആണ്. എ.കെ.ആന്‍റണിക്കെതിരായ സൈബര്‍ ആക്രമണം പാര്‍ട്ടി വിരുദ്ധമാണ്. മഹത്തായ സംഭാവന നൽകിയ ആന്റണിക്കെതിരെ വിമർശിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി കോൺഗ്രസ് പ്രവർത്തകർ ഇനിയും പാർട്ടിയിൽ എത്തുമെന്ന അമിത്ഷായുടെ പ്രതീക്ഷ നല്ലതാണ്. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നത് വരാൻ പോകുന്ന സത്യമാണ്. മഹിളാ കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങളൊന്നുമില്ല. ചെറിയ പ്രശ്നങ്ങള്‍ മാത്രമാണുള്ളത്. അത് സ്വാഭാവികമാണ്. ആളുകൾക്ക് പല അഭിപ്രായങ്ങളും കാണും. 100 ശതമാനം എല്ലാ ആളുകൾക്കും ഇഷ്ടപ്പെട്ട പട്ടിക പുറത്തിറക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.