ഗവേഷക വിദ്യാർഥിനിയുടെ സമരത്തിന് കെ.പി.സി.സിയുടെ പിന്തുണ; സി.പി.എം ഇപ്പോഴും 'ബ്രാഹ്മിൻ ബോയ്സ് പാർട്ടി'യെന്ന് സുധാകരൻ

കോഴിക്കോട്: എം.ജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനി ദീപ പി. മോഹൻ നടത്തുന്ന നിരാഹാര സമരത്തിന് കെ.പി.സി.സിയുടെ പിന്തുണ. ജാതി ചിന്തകൾക്കെതിരെ പടപൊരുതുന്ന ദീപ പി. മോഹനന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ദീപ നേരിടുന്ന കടുത്ത ജാതിവിവേചനം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ആദിവാസി ദലിത്, പിന്നാക്ക വിഭാഗങ്ങളോട് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുള്ള വിരുദ്ധതയുടെ ചരിത്രം ഇപ്പോഴും തുടരുന്നു എന്നതാണ് ഏറ്റവും അപകടകരം. "ബ്രാഹ്മിൻ ബോയ്സിന്‍റെ പാർട്ടി" എന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ ഡോ. അംബേദ്കർ വിശേഷിപ്പിച്ചത് തിരുത്താനാനായിട്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഹാത്മ ഗാന്ധി സർവകലാശാലയിൽ ദീപ പി. മോഹനൻ എന്ന വിദ്യാർഥിനി നേരിടുന്ന കടുത്ത ജാതിവിവേചനം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും അനുയോജ്യമല്ലാത്ത സംഭവങ്ങളാണ് ദീപയുടെ പഠന കാലഘട്ടത്തിലുടനീളം ഉണ്ടായിരിക്കുന്നത്. പി.എച്ച്.ഡിക്ക് ഇരിപ്പിടം അനുവദിക്കാത്തതടക്കം കൊടിയ പീഡനങ്ങളാണ് ആ കുട്ടിക്ക് നേരിടേണ്ടി വന്നത്.

സ്വന്തം പാർട്ടിയുടെ ദലിത് പ്രേമം വെള്ളിത്തിരയിൽ കണ്ട് കൈയ്യടിക്കുന്ന മന്ത്രിമാരും സി.പി.എം സഹയാത്രികരും ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കുന്നത് നന്നായിരിക്കും. 1962ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായി ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് ചുമതലയേൽക്കുമ്പോൾ, അതേവർഷം കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റായി തെരഞ്ഞെടുത്തത് ആന്ധ്രാപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവും ദലിത് സാമൂഹിക പ്രവർത്തകനുമായ ദാമോദരം സഞ്ജീവയ്യയെ ആയിരുന്നു. 1964ൽ നിലവിൽ വന്ന സി.പി.എമ്മിന്‍റെ ചരിത്രത്തിലിന്നുവരെ പൊളിറ്റ്ബ്യുറോയിൽ ദലിത് പ്രാതിനിധ്യം ഉണ്ടായിട്ടില്ലാത്തത് ആ പാർട്ടി പുലർത്തുന്ന ദലിത് വിരുദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണം ആണ്.

കോൺഗ്രസ് നേതാവ് ആയ എം.എ കുട്ടപ്പനെ ഹരിജൻ കുട്ടപ്പൻ എന്ന് ഇ.കെ നായനാർ ജാത്യാധിക്ഷേപം നടത്തിയിരുന്നു. പിണറായി സർക്കാറിന്‍റെ കാലത്ത് പോലും അതിക്രൂരമായ ദലിത് പീഡനങ്ങളാണ് അരങ്ങേറിയത്. വടയമ്പാടിയിൽ സാമൂഹിക ഭ്രഷ്ടിനെതിരെ സമരം ചെയ്ത ദലിത് സമൂഹത്തെ തല്ലിച്ചതച്ച കാഴ്ച കേരളം മറന്നിട്ടില്ല. ആദിവാസിയായ മധുവിനെ ആൾക്കൂട്ടം വിചാരണ നടത്തി കൊന്ന കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കാൻ ഖജനാവിൽ പണമില്ലെന്ന് നിലപാടെടുത്ത സർക്കാരാണ് ഇവിടെയുള്ളത്. അതേ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയായി നിയമിച്ചതും പിന്നീട് എതിർപ്പിനെ തുടർന്ന് മരവിപ്പിച്ചതുമെല്ലാം കേരളം കണ്ടതാണ്.

ആദിവാസി ദലിത്, പിന്നാക്ക വിഭാഗങ്ങളോട് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുള്ള വിരുദ്ധതയുടെ ചരിത്രം ഇപ്പോഴും തുടരുന്നു എന്നതാണ് ഏറ്റവും അപകടകരം. "ബ്രാഹ്മിൻ ബോയ്സിന്‍റെ പാർട്ടി" എന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ ഡോ. അംബേദ്കർ വിശേഷിപ്പിച്ചത് തിരുത്താനാനായിട്ടെങ്കിലും ഇന്നും തലച്ചോറിൽ പേറുന്ന ദലിത് വിരുദ്ധത സി.പി.എം അവസാനിപ്പിക്കണം. ദീപക്ക് അനുകൂലമായ കോടതിവിധികൾ പോലും അട്ടിമറിച്ച സർവകലാശാല അധികൃതർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാകണം. ജാതി ചിന്തകൾക്കെതിരെ പടപൊരുതുന്ന ദീപ പി. മോഹനന് കെ.പി.സി.സിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

Tags:    
News Summary - KPCC and K Sudhakaran Solidarity to Deepa P Mohan Hunger Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.