മലപ്പുറം: ചന്ദ്രികയിലെ തന്റെ ലേഖനം സി.പി.ഐയെ സ്വാഗതം ചെയ്തതല്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. സി.പി.ഐ യു.ഡി.എഫിലേക്ക് വരണമെന്ന് പറയാൻ താൻ ആളല്ല. സി.പി.ഐയുടെ അംഗസംഖ്യയിൽ അല്ല കാര്യമെന്നും മുന്നണിയാകുമ്പോൾ ചെറു പാർട്ടികൾക്കും അവകാശമുണ്ടെന്നും കെ.പി.എ. മജീദ് വ്യക്തമാക്കി. തങ്ങളുടെ കൂടെയായിരുന്നപ്പോൾ സി.പി.ഐക്ക് മുഖ്യമന്ത്രി സ്ഥാനം വരെ നൽകിയതും ചൂണ്ടിക്കാണിച്ചു. സി.പി.ഐക്ക് നേരെ ഉണ്ടാകുന്ന ആക്ഷേപങ്ങൾ കണ്ടപ്പോൾ അവരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന സംഘടനയിലെ പ്രവർത്തകൻ എന്ന നിലയിൽ എനിക്കുണ്ടായ സഹതാപവും വേദനയുമാണ് എഴുതിയതെന്നും മജീദ് വ്യക്തമാക്കി.
ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ ഒരു ദുരുദ്ദേശവും ഇല്ല. സി.പി.ഐക്ക് വന്നു ഭവിച്ചിട്ടുള്ള പ്രയാസങ്ങളിൽ എന്തുചെയ്യണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ താൽപര്യം ഇല്ല. സി.പി.ഐ കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കാൻ കെൽപ്പുള്ള പാർട്ടിയാണ്. വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സി.പി.ഐ ആണ്. അവർ തീരുമാനിക്കുമ്പോൾ അല്ലേ യു.ഡി.എഫിൽ ചർച്ച ചെയ്യേണ്ടതുള്ളൂവെന്നും കെ.പി.എ. മജീദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.