കേരള സർവകലാശാല യുവജനോത്സവം: കോഴയാരോപണം നേരിട്ട വിധി കർത്താവ് ജീവനൊടുക്കി

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴയാരോപണം നേരിട്ട വിധി കർത്താവ് ജീവനൊടുക്കിയ നിലയിൽ. കണ്ണൂർ ചൊവ്വ സ്വദേശി പി.എൻ. ഷാജി (52) ആണ് ജീവനൊടുക്കിയത്. യുവജനോത്സവത്തിൽ മാർഗംകളി മത്സരത്തിന്റെ വിധി കർത്താവായിരുന്ന ഷാജിയോട് കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

ഷാജി എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. താൻ കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും അർഹതപ്പെട്ടവർക്കു മാത്രമാണ് മാർക്ക് നൽകിയതെന്നും ഷാജി കുറിപ്പിൽ വ്യക്തമാക്കി.

കേരള സർവകലാശാല യുവജനോത്സവത്തിൽ കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തെ തുടർന്ന് ഷാജി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായിരുന്നു. ഷാജിക്ക് പുറമേ പരിശീലകനും ഇടനിലക്കാരനുമെന്ന് സംശയിക്കുന്ന കാസർകോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂർ സ്വദേശി സി. സൂരജ് (33) എന്നിവരെയാണ് സംഘാടകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഷാജിയുടെ ഫോണിലേക്ക് ജോമെറ്റും സൂരജും പല തവണ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. മത്സരശേഷം വിധികർത്താക്കളുടെ അനുമതിയോടെ ഫോണുകൾ പരിശോധിക്കുകയും ജോമെറ്റ്, സൂരജ്, സോനു എന്നിവരെ യൂണിവേഴ്സിറ്റി കോളജിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നതായും സംഘാടകർ പറയുന്നു.

Tags:    
News Summary - Kerala University Youth Festival: Judges took his own life after being accused of bribery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.