മന്ത്രി ജലീലിന് പിഎച്ച്.ഡി നൽകിയതിൽ ചട്ടലംഘനമില്ലെന്ന് കേരള യൂണിവേഴ്സിറ്റി വിസി

തിരുവനന്തപുരം: മന്ത്രി ജലീലിന് പിഎച്ച്.ഡി നൽകിയതിൽ ചട്ടലംഘനമില്ലെന്ന് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ. എല്ലാ പരിശോധനയും പൂർത്തിയാക്കിയാണ് പിഎച്ച്.ഡി നൽകിയതെന്ന് വൈസ് ചാൻസലർ പറഞ്ഞു.

സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് ജലീലിന്‍റെ പിഎച്ച്.ഡി. ബിരുദത്തിനെതിരേ ഗവർണർക്ക് പരാതി സമർപ്പിച്ചത്. തുടർനടപടിക്കായി പരാതി കേരള സർവകലാശാല വൈസ് ചാൻസലർക്ക് കൈമാറിയിരുന്നു. ജലീലിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിൽ മൗലിക സംഭാവനയില്ലെന്നും വിദഗ്ധ പാനൽ പുനഃപരിശോധിക്കണമെന്നുമായിരുന്നു പരാതി. ഈ ആരോപണത്തിലാണ് വൈസ്ചാൻസലറുടെ മറുപടി.

2006-ലാണ് കെ.ടി. ജലീൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി. ബിരുദം നേടിയത്. മലബാർ കലാപത്തിൽ ആലി മുസ്ല്യാർക്കും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ചായിരുന്നു പ്രബന്ധം. എന്നാൽ പ്രബന്ധത്തിൽ ജലീലിന്‍റേതായി ഒരു സംഭാവനയുമില്ലെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു. ധാരാളം വ്യാകരണപ്പിശകുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. വൈസ് ചാൻസലർ ഇപ്പോൾ നൽകിയ മറുപടിയിൽ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി തൃപ്തരല്ല. നിക്ഷ്പക്ഷരായ വിദഗ്ധ സമിതിയെക്കൊണ്ട് പരാതി അന്വേഷിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.