തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കാനുള്ള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം രേഖാമൂലം നിരസിച്ച് കേരള സർവകലാശാല വൈസ്ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള നൽകിയ കത്ത് പുറത്ത്. കഴിഞ്ഞയാഴ്ച ഞാൻ അങ്ങയെ കണ്ടിരുന്നെന്നും രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്ന വിഷയം ഒട്ടേറെ സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച ചെയ്തെന്നും അവർ ഇതു നിരസിക്കുകയായിരുെന്നന്നുമാണ് വി.സി കൈപ്പടയിൽ എഴുതിയ കത്തിന്റെ ഉള്ളടക്കം.
ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലെഴുതിയ രീതിയിലുള്ള കത്താണ് പുറത്തുവന്നത്. ഇതു നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും വിമർശനമുയർന്നിട്ടുണ്ട്. ഡിസംബർ ഏഴിനാണ് കേരള സര്‍വകലാശാല വൈസ് ചാൻസലര്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. കത്ത് പുറത്തുവന്നതോടെ ചാൻസലറായ ഗവർണറുടെ നിർദേശം സിൻഡിക്കേറ്റ് അജണ്ടയിൽ ഉൾപ്പെടുത്തുന്നതിനു പകരം ഏതാനും സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയാണ് നിരസിച്ചതെന്ന് വ്യക്തമായി. ചാൻസലർ പദവിയിലിരിക്കുന്ന ഗവർണർ നൽകിയ നിർദേശം സിൻഡിക്കേറ്റിൽ അവതരിപ്പിക്കാതെ തീരുമാനമെടുത്തെന്നത് സർവകലാശാലക്കും വി.സിക്കും കുരുക്കാകും.
ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ഉൾപ്പെടെ നാല് സർക്കാർ പ്രതിനിധികൾ കേരള സർവകലാശാല സിൻഡിക്കേറ്റിൽ അംഗങ്ങളാണ്. വിഷയം സിൻഡിക്കേറ്റിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയാൽ സർക്കാർ ഉപദേശപ്രകാരം മാത്രമേ ഇവർക്ക് വിഷയത്തിൽ അഭിപ്രായം പറയാനാകൂ. ഈ സാഹചര്യം ഒഴിവാക്കാനാണ് വി.സി ഇടത് സിൻഡിക്കേറ്റംഗങ്ങളുമായി മാത്രം കൂടിയാലോചിച്ച് ഗവർണറുടെ നിർദേശം നിരസിച്ച് കത്ത് നൽകിയതെന്നാണ് സൂചന.
സിൻഡിക്കേറ്റ് അംഗീകരിച്ചാൽ വിഷയം സെനറ്റിന്റെ അംഗീകാരത്തോടെ ചാൻസലർക്ക് അയക്കുന്നതാണ് നടപടിക്രമം. സ്റ്റാറ്റ്യൂട്ട് പ്രകാരമുള്ള നടപടിക്രമം വൈസ് ചാൻസലർ ലംഘിച്ചെന്ന് വ്യക്തമാക്കുന്നതുകൂടിയാണ് കത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.