കൊച്ചി: വിവാദമായ ‘കേരള സ്റ്റോറി 2’ സിനിമ കോടതി കാണും. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ടെന്നും സിനിമ കാണാതിരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു.
‘കേരള സ്റ്റോറി’ രണ്ടാം ഭാഗം റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേരള സ്റ്റോറി എന്ന പേരാണ് ചിത്രം കാണാനുള്ള കാരണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകും. ട്രൂ സ്റ്റോറിയെന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചത് എന്നെല്ലാം പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് നിർമാതാക്കൾ വ്യക്തമാക്കണം. കേരളം മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി വ്യക്തമാക്കി.
സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് എന്നു പറയുന്നത് ശരിയല്ല. കേസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് കോടതി വീണ്ടും പരിഗണിക്കും. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ ഉൾക്കൊള്ളിക്കുന്ന ടീസർ ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.