തിരുവനന്തപുരം: സംസ്ഥാനത്ത് 593 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 364. വിദേശത്ത് നിന്നെത്തിയ 116 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 90 പേർക്കും രോഗം സ്ഥിരീകരിച്ചു. 19 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഒരു ഡി.എസ്.സി ജവാനും ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
6416 പേരാണ് ചികിത്സയിലുുളത്. 204 പേർ രോഗമുക്തി നേടി. രണ്ടു മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് അരുൺ ദാസ്, ബാബുരാജ് എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂർ 39, കാസർകോട് 29,
പത്തനംതിട്ട 28, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂർ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.
തിരുവനന്തപുരം ഏഴ്, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം ആറ്, ഇടുക്കി ആറ്, എറണാകുളം ഒമ്പത്, തൃശൂർ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് ഒമ്പത്, വയനാട് നാല്, കണ്ണൂർ 38, കാസർകോട് ഒമ്പത് എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
ശനിയാഴ്ച 1053 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7016 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സംസ്ഥാനത്ത് 299 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 60 ശതമാനത്തിൽ കൂടുതലാണെന്നും ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണവും കൂടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലും ഗുരുതരമല്ലാത്തവരെ പ്രാഥമിക കോവിഡ് സെൻററിലും ചികിത്സ നൽകും. സ്വകാര്യ ആശുപത്രികൾക്കും രോഗികളെ ചികിത്സിക്കാം. 50000 കിടക്കകളുള്ള ചികിത്സകേന്ദ്രം ആരംഭിക്കും. കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ 60 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരാണ്. ഇവരെ വീട്ടിൽ തന്നെ ചികിത്സിക്കാൻ സൗകര്യമൊരുക്കും. അപകട സാധ്യതയുള്ളവർക്ക് തൊട്ടടുത്ത് ചികിത്സ കേന്ദ്രം ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ചികിത്സ നൽകാം. രോഗവ്യാപനം കൂടിയാൽ ഈ സൗകര്യമായിരിക്കും പരിഗണിക്കുക.
തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം
തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച 152 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുപേരുടെ ഉറവിടം വ്യക്തമല്ല. സമൂഹവ്യാപനമുണ്ടാല പുല്ലുവിള, പൂന്തുറ എന്നിവിടങ്ങളിൽ വിവിധ വകുപ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഗുരുതര സാഹചര്യമുള്ള പ്രദേശങ്ങളിൽ ഇന്ന് അർധരാത്രി മുതൽ ജൂലൈ എട്ടുവരെ പത്തുദിവസത്തേക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഈ പ്രദേശങ്ങളിൽ ലോക്ഡൗണിൽ യാതൊരുവിധ ഇളവുകളും നൽകില്ല. തീരപ്രദേശത്തെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം. അവശ്യ സർവിസുകൾ ഒഴികെ ഒന്നും പ്രവർത്തിക്കില്ല. ആവശ്യമെങ്കിൽ വർക് ഫ്രം ഹോം എന്നിവ ഉപയോഗപ്പെടുത്താം. ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണുകളിൽ ദേശീയ പാതകളിൽ ഗതാഗതം അനുവദിക്കും. എന്നാൽ ഇവിെട വാഹനം നിർത്താൻ അനുമതി നൽകില്ല. ഓരോ കുടുംബത്തിലും അഞ്ചുകിലോ അരി, ഒരു കിലോ ധാന്യം എന്നിവ വിതരണം ചെയ്യും. മൊബൈൽ എ.ടി.എം ഉറപ്പാക്കും.
ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരി മെഡിക്കൽ കോളജിൽ
സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവർത്തനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗുരുതര രോഗബാധിതരായ രണ്ടുപേർ കൂടി പ്ലാസ്മ തെറപ്പിയിലുടെ രോഗമുക്തി നേടി. ഇവർക്ക് പ്ലാസ്മ നൽകാനായി 22 പേർ മഞ്ചേരി മെഡിക്കൽ എത്തി. ഇതുവരെ 50 ൽ അധികം പേർ പ്ലാസ്മ നൽകി. 200 പേർ പ്ലാസ്മ നൽകാൻ സന്നദ്ധത അറിയിച്ചു. ആലപ്പുഴയിലെ കോവിഡ് രോഗിക്ക് മഞ്ചേരിയിൽനിന്ന് പ്ലാസ്മ എത്തിച്ചുനൽകി.
കാസർകോട് രോഗവ്യാപനം രൂക്ഷമായേക്കും.
കാസർേകാട് അതിർത്തിയിൽ രോഗവ്യാപനം രൂക്ഷമാകാൻ സാധ്യതയെന്ന് മുഖ്യമന്ത്രി. കാസർകോട് പച്ചക്കറി മാർക്കറ്റ് കണ്ടെയ്ൻമെൻറ് സോണാക്കി. ഒന്നിടവിട്ട ദിവസങ്ങളിൽ ഇവിടെ വ്യാപാരം നടത്തും.
വയനാട്ടിൽ അതീവ ജാഗ്രത
വയനാട്ടിൽ രോഗബാധിതരുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മുഖ്യമന്ത്രി. പുൽപ്പള്ളി, തിരുനെല്ലി, മുള്ളൻകൊല്ലി എന്നിവിടങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടാൻ സാധ്യത കാണുന്നു. ആദിവാസി മേഖലയിൽ അതീവ ജാഗ്രത പുലർത്തേണ്ടത് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.