തിരുവനന്തപുരം: ലോക്ഡൗൺ നടപ്പാക്കാൻ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ല പൊലീസ് മേധാവികൾക്ക് ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭ്യമാക്കണം. ഗ്ലൗസ്, മാസ്ക്, സാനിറ്റൈസർ നൽകണം. കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകാൻ സംവിധാനമൊരുക്കണം. പൊലീസുകാർ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം. പരിശോധന നടത്തുമ്പോൾ വാഹനങ്ങളിലോ വ്യക്തികളെയോ സ്പർശിക്കരുത്. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കൃത്യമായ അകലം വേണം. നിയന്ത്രണങ്ങൾ ദീർഘനാളായതിനാൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിശ്രമത്തിനു ജോലി ഷിഫ്റ്റ് ആക്കണം.
അടിയന്തരഘട്ടങ്ങളിൽ നിയോഗിക്കുന്നതിന് ഒരു വിഭാഗം പൊലീസുകാരെ റിസർവ് ആയി നിർത്താനും ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. ഡിവൈ.എസ്.പി തല ഉദ്യോഗസ്ഥനായിരിക്കും പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ചുമതല. പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡി.ഐ.ജിമാരും സോണൽ ഐ.ജിമാരും നടപടി സ്വീകരിക്കും. ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റൻറ് കമാൻഡൻറ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ഡ്യൂട്ടിയിൽ ഇല്ലാത്ത ബറ്റാലിയനുകളിലെ പൊലീസുകാർ ബാരക്കിൽ തുടരണം. സാമൂഹിക അകലം പാലിക്കൽ, വ്യക്തിശുചിത്വം എന്നിവയെക്കുറിച്ച് ദിവസവും പൊലീസുകാർക്ക് നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.