തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വികസനത്തിനും കാര്യക്ഷമമായ നടത്തിപ്പിനും വേണ്ടി രൂപീകരിച്ച കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാനായി അഡ്വ. വി.ജെ. മാത്യുവിനെ (കൊച്ചി) നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ നിയമോപദേശകനും ഇന്ത്യന്‍ മാരിടൈം അസോസിയേഷന്‍റെ കോ-പ്രസിഡന്‍റുമാണ് വി.ജെ മാത്യു. ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളായി പ്രകാശ് അയ്യര്‍ (കൊച്ചി), അഡ്വ. എം.പി. ഷിബു (ചേര്‍ത്തല), അഡ്വ. എം.കെ. ഉത്തമന്‍ (ആലപ്പുഴ), അഡ്വ. വി. മണിലാല്‍ (കൊല്ലം) എന്നിവരെ നിയമിക്കാനും തീരുമാനിച്ചു.
തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ ശല്യതന്ത്രം വിഭാഗത്തില്‍ പി.ജി. സീറ്റുകളുടെ എണ്ണം മൂന്നില്‍ നിന്ന് എട്ടായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഓഖി സഹായവിതരണത്തിന് മേല്‍നോട്ട സമിതി ഓഖി ദുരന്ത ബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മേല്‍നോട്ട സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. റവന്യൂ, ധനം, മത്സ്യബന്ധനം, തദ്ദേശ സ്വയം ഭരണം, കൃഷി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലേക്ക് സ്പെഷ്യല്‍ ഗവ. പ്ലീഡറായി എം.എ. ആസിഫിനെയും സീനിയര്‍ ഗവ. പ്ലീഡറായി വി.കെ. ഷംസുദ്ദീനെയും ഗവ. പ്ലീഡറായി ജി. രഞ്ജിതയെയും നിയമിക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതിയില്‍ നിലവിലുളള ഒഴിവില്‍ സീനിയര്‍ ഗവ. പ്ലീഡറായി എം.കെ. സുകുമാരനെ (കോഴിക്കോട്) നിയമിക്കാനും തീരുമാനിച്ചു. റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള കമ്മീഷന്‍ ആനുകൂല്യങ്ങളുടെ 2014 ജൂലൈ 1 മുതലുളള കുടിശ്ശിക നൽകും. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ - ഇമ്മ്യൂണോ ഹെമറ്റോളജി വിഭാഗത്തില്‍ ഒരു അസോസിയേറ്റ് പ്രൊഫസര്‍ ഉള്‍പ്പെടെ 6 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഞ്ചുതെങ്ങ്, എലത്തൂര്‍ എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് 19 വീതം തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.