തിരുവനന്തപുരം: ജനതാദൾ (എസ്) സംസ്ഥാന ഘടകം പിളർപ്പിലേക്കെന്ന് വ്യക്തമാക്കി ദേശീയ പ്രസിഡൻറിനെ നീക്കണമെന്ന ആവശ്യവുമായി വിമതവിഭാഗം രംഗത്ത്. മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. നാണു, ജനറൽ സെക്രട്ടറി ജോർജ് തോമസ് എന്നിവർ ഉൾപ്പെടുന്ന സംസ്ഥാന ഭാരവാഹികളെ നീക്കിയ നടപടി ഭരണഘടനാവിരുദ്ധവും അസാധുവുമാണെന്ന് വിമതവിഭാഗം വിളിച്ച സംസ്ഥാന കൗൺസിൽ യോഗം പ്രമേയത്തിൽ പ്രസ്താവിച്ചു.
90 സംസ്ഥാന സമിതി അംഗങ്ങളിൽ 62 പേരും ക്ഷണിക്കപ്പെട്ടവരും ഉൾപ്പെടെ 107 പേരും യോഗത്തിൽ പെങ്കടുത്തെന്ന് ജോർജ് തോമസ് അവകാശപ്പെട്ടു. പുതിയ ഭാരവാഹികളെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പിളർപ്പ് ഉറപ്പായി.
കർഷകസമരത്തോട് മുഖംതിരിച്ച് നിൽക്കുന്ന ദേശീയ പ്രസിഡൻറ് എച്ച്.ഡി. ദേവഗൗഡയുടെ നിലപാടിനെ അപലപിച്ച പ്രമേയം ദേശീയ നിർവാഹകസമിതി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. ദേശീയ കൗൺസിൽ യോഗം വിളിക്കണമെന്ന് ദേശീയ സെക്രട്ടറി ജനറലിനോടും ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാന യൂനിറ്റുകളുമായി ബന്ധപ്പെടുമെന്ന് ജോർജ് തോമസ് പറഞ്ഞു.
സംസ്ഥാന ഭാരവാഹികളുടെ പട്ടിക തയാറാക്കാൻ ജോർജ് തോമസ്, എസ്. ചന്ദ്രകുമാർ, മാത്യു ജോൺ എന്നിവരെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനത്തോടെ ജെ.ഡി (എസ്) സംസ്ഥാനഘടകം പിളരും. വിമതവിഭാഗത്തിെൻറ സംസ്ഥാന കൗൺസിലിൽ സി.കെ. നാണു പെങ്കടുത്തില്ല. ജോർജ് തോമസ് ഉൾപ്പെടെയുള്ളവരെ പാർട്ടിയിൽതന്നെ നിലനിർത്താൻ സംസ്ഥാനനേതൃത്വവുമായി ബന്ധപ്പെട്ടുവരുകയാണെന്ന് നാണു പറഞ്ഞു.
അതേസമയം കണ്ണൂർ ജില്ലയിലെ ജനതാദൾ (എസ്) സംസ്ഥാന കൗൺസിൽ അംഗങ്ങളും പാർട്ടി ജില്ല ഭാരവാഹികൾ, ജില്ല കമ്മിറ്റി അംഗങ്ങൾ, നിയോജകമണ്ഡലം കമ്മിറ്റികൾ, പോഷകസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ഒറ്റക്കെട്ടായി പാർട്ടി ദേശീയ അധ്യക്ഷൻ ദേവഗൗഡക്കും സംസ്ഥാന പ്രസിഡൻറ് മാത്യു ടി. തോമസിനും ഒപ്പമാണെന്ന് കണ്ണൂർ ജില്ല പ്രസിഡൻറ് പി.പി. ദിവാകരൻ അറിയിച്ചു. യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തിയ ജോർജ് തോമസ് പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.