കൊച്ചി: ‘ഭിന്നശേഷിക്കാർ’ എന്ന പേരിൽ ചെറിയ വിഭാഗം മാത്രമാണ് അറിയപ്പെടുന്നതെങ്കിലും ഭൂരിപക്ഷം പൗരൻമാരും എന്തെങ്കിലും ന്യൂനതകൾ പേറുന്നവരാണെന്ന് ഹൈകോടതി. സാധാരണ മനുഷ്യനും അസാധാരണ മനുഷ്യരും തമ്മിൽ വ്യത്യാസമില്ല. ചില ന്യൂനതകളും ചില കഴിവുകളും ജന്മനാ എല്ലാവർക്കുമുണ്ട്.
വൈകല്യങ്ങളില്ലെന്ന് പറയുന്ന ചിലർക്ക് ചില കഴിവുകൾ ഇല്ലാതിരിക്കെ ‘ഭിന്നശേഷിക്കാരായി’ അറിയപ്പെടുന്ന ചിലർക്ക് ചില കഴിവുകൾ ഉണ്ട്. യേശുദാസിനെയും മറ്റും പോലെ മനോഹരമായി പാടുന്നവർ ഇക്കൂട്ടത്തിലുണ്ട്. പരിശീലനം നേടാതെ ജന്മനാലുള്ള കഴിവാണിത്. അവർ നമ്മിലൊരാളാണ്. വ്യത്യസ്തരല്ല.
ഇവരെ ബഹുമാനിക്കാനാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. അത് പൗരൻമാരുടെ ബാധ്യതയാണ്. അനുകമ്പയോടെയല്ല അവരെ കാണേണ്ടത്.
പകരം അവരെ സ്നേഹിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുക. അവർ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മാനസിക വികാസമില്ലാത്ത കുട്ടികൾക്ക് വേണ്ടി കഴക്കൂട്ടത്ത് ‘ഡിഫറൻറ് ആർട്ട് സെന്റർ’ എന്ന പേരിൽ പ്രത്യേക കേന്ദ്രം നടത്തി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അവിടം സന്ദർശിക്കുന്ന ഒരു കുട്ടിക്ക് താൻ അവരുടെ മുന്നിൽ ഒന്നുമല്ലെന്ന് മനസ്സിലാവും. അദ്ദേഹത്തിന് അഭിനന്ദന കത്തയക്കാൻ രജിസ്ട്രാർ ജനറലിന് കോടതി നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.