തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ അകാരണമായി പിടിച്ചുവെക്കുന്ന ഗവർണറുടെ നടപടിയെ നിയമപരമായി നേരിടാൻ സർക്കാർ. ഇതിനായി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് തുടർനടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയതായാണ് വിവരം. ആവശ്യമില്ലാത്ത പിടിവാശിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേതെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ.
മന്ത്രിമാർ നേരിട്ട് രാജ്ഭവനിലെത്തി വ്യക്തത വരുത്തിയിട്ടും ഗവർണർ തുടർനടപടി കൈക്കൊള്ളാത്തതിലാണ് സർക്കാറിന് അതൃപ്തി. നിയമസഭ പാസാക്കിയ ബില്ലുകളാണ് പിടിച്ചുവെച്ചിരിക്കുന്നത്. ബില്ലുകൾ ഗവർണർ ഒപ്പിടുകയോ വിയോജിപ്പുണ്ടെങ്കിൽ സർക്കാറിന് തിരിച്ചയക്കുകയോ ചെയ്യാം. അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കാം. അത്തരത്തിലുള്ള യാതൊരു നടപടിയും ഗവർണർ സ്വീകരിച്ചിട്ടില്ല. പ്രധാനപ്പെട്ട ചില ബില്ലുകളാണ് ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാമെന്ന് നേരേത്ത സർക്കാറിന് നിയമോപദേശം ലഭിച്ചിരുന്നു. ഗവർണർ ബില്ലുകൾ ഒപ്പിടാത്ത പ്രശ്നത്തിൽ തെലങ്കാന സർക്കാർ അടുത്തിടെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതേ രീതിയിലുള്ള നീക്കമാണ് കേരളവും ഉദ്ദേശിക്കുന്നത്. എട്ട് ബില്ലുകളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാനുള്ളത്. ബില്ലുകൾ ഗവർണർ ഒപ്പിടാനുണ്ടെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി രണ്ടുതവണ ഗവർണർക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടി നൽകാത്തത് സർക്കാറിന് കോടതിയെ സമീപിക്കാൻ സഹായകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.