തിരുവനന്തപുരം: ബിൽ പാസാക്കുമെങ്കിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലെ നികുതി നിർദേശം ഉടൻ നടപ്പാക്കില്ലെന്ന ഉപാധി ധനബില്ലിൽ ഉൾപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ. ഗസറ്റ് വിജ്ഞാപനം വഴി സർക്കാർ നിശ്ചയിക്കുന്ന തീയതി മുതൽ മാത്രമേ നികുതി ഘടന പ്രാബല്യത്തിലാകൂ എന്ന ബില്ലിലെ വ്യവസ്ഥ അസാധാരണമാണ്.
നികുതി സമാഹരണം അടിയന്തര സ്വഭാവത്തിൽ നടപ്പാക്കുന്നതിനുള്ള സൗകര്യത്തിനാണ് സാധാരണ ധനബില്ലുകൾ പാസാക്കാതെ തന്നെ സഭയുടെ മേശപ്പുറത്ത് വെക്കുന്ന തീയതി മുതൽ പ്രാബല്യം വരുംവിധമുള്ള നിയമാനുകൂല്യമുള്ളത്. ഭേദഗതിയുണ്ടെങ്കിലും ഇല്ലെങ്കിലും 120 ദിവസത്തിനുള്ളിൽ പാസാക്കിയാൽ മതിയാകും. കോവിഡ് കാലത്ത് ഇത് 180 ദിവസമായിരുന്നു.
എന്നാൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ യു.ഡി.എഫ് മദ്യനയമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഇത് കൂടി മുന്നിൽകണ്ടാണ് സർക്കാർ ‘വിജ്ഞാപനമിറക്കുന്നത് മുതൽ’ എന്ന ഉപാധി ഉൾപ്പെടുത്തിയത്. നിയമസഭയിൽ പാസാക്കിയ ശേഷം മദ്യനയം ചർച്ചചെയ്യുന്നതുകൊണ്ട് എന്ത് പ്രസക്തിയെന്നും ബില്ല് പാസാക്കിയാൽ പിന്നെ എറിഞ്ഞ കല്ലുപോലെയാണെന്നുമുള്ള പ്രതിപക്ഷ വിമർശനങ്ങൾക്കുള്ള മറുപടി കൂടി ഉപാധി നിശ്ചയിക്കലിലുണ്ട്. ബുധനാഴ്ചയാണ് ബിൽ നിയമസഭയുടെ പരിഗണനക്കെത്തുക. ധനബില്ലിൽ നിന്ന് വിവാദ നികുതി നിർദേശം പിൻവലിക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യമെങ്കിലും സാങ്കേതിക നടപടിക്രമമായതിനാൽ ധനബില്ലിൽ നീക്കേണ്ട കാര്യമില്ലെന്നാണ് സർക്കാർ വിശദീകരണം.
വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി നികുതി നിർദേശം ബജറ്റിൽ ഉൾപ്പെടുത്തിയത്. അപ്രതീക്ഷിതമായി വിവാദങ്ങൾ ഉയരുകയും മുന്നണിക്കുള്ളിൽ സമ്മർദങ്ങളുണ്ടാവുകയും ചെയ്തതോടെ അന്തിമ തീരുമാനം യു.ഡി.എഫിന് വിട്ടുള്ള മുഖ്യമന്ത്രിയുടെ സമീപനം ഒരു ചുവട് പിന്നോട്ടുവെക്കൽ തന്നെയായിരുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ മുസ്ലീം ലീഗ് മുന്നണിക്കുള്ളിലും, വി.എം. സുധീരൻ പാർട്ടിക്കുള്ളിലും ക്രൈസ്തവ സംഘടനകളും മറ്റ് മത-സാമുദായിക പ്രസ്ഥാനങ്ങളും മുന്നണിക്ക് പുറത്തും കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. മറുഭാഗത്ത് വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടതും അതിനായുള്ള അപേക്ഷകൾ പരിഗണിച്ചതും മുൻ എൽ.ഡി.എഫ് സർക്കാറായിരുന്നു എന്നതിന്റെ രേഖകൾ പുറത്തായത് പ്രതിപക്ഷത്തെ വെട്ടിലാക്കുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.