തിരുവനന്തപുരം: മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ലെന്നും മാധ്യമങ്ങൾ വിമർശിക്കണമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തെറ്റുകൾ ചൂണ്ടിക്കാണിക്കണം. അങ്ങനെയുള്ള ഇടപെടലുകളും വിമർശനങ്ങളും സ്വാഗതം ചെയ്യുന്നു. തിരുത്താനുള്ളവ തിരുത്തുകതന്നെ ചെയ്യും. മാധ്യമങ്ങൾ തിരുത്തൽ ശക്തിയായി മാറണം. പക്ഷേ, ആകാശത്തുനിന്ന് വാർത്തയുണ്ടാക്കരുത്.
ഇപ്പോൾ തന്നെക്കുറിച്ച് വായിക്കാൻ നല്ല സുഖമുള്ള വാർത്തകൾ വരുന്നുണ്ട്. ഇനി അങ്ങോട്ട് അങ്ങനെയാകില്ലെന്നും തനിക്കറിയാം. നാടിന്‍റെ പുരോഗതിക്ക് ചില അപ്രിയ തീരുമാനങ്ങൾ എടുക്കേണ്ടിവരും. അപ്പോൾ വിമർശനങ്ങളുണ്ടാകും. നെഹ്റുവിൻ സോഷ്യലിസ്റ്റാലാണ് താൻ. പാർട്ടിയെന്ന നിലയിൽ തീരുമാനമെടുക്കുമ്പോൾ പരിമിതികളുണ്ടാകും -സതീശൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
മന്ത്രിസഭയിൽ ഒരുവിഭാഗത്തിനാണല്ലോ മേൽക്കൈയെന്ന വാർത്തസമ്മേളനത്തിലെ ചോദ്യത്തിന് ഇതിനകത്ത് എന്ത് ഗ്രൂപ്പാണുള്ളതെന്നായിരുന്നു സതീശന്‍റെ ചോദ്യം. ഒരു കോൺഗ്രസ് നേതാവും ഒരു വ്യക്തിക്ക് വേണ്ടിയും സമ്മർദം ചെലുത്തിയിട്ടില്ല. ഞങ്ങൾ ഒരുമിച്ചുനിന്ന് 10 മിനിറ്റ് കൊണ്ടാണ് മന്ത്രിസഭയിലേക്കുള്ള ആദ്യത്തെ പേരുകൾ എഴുതിയത്. പിന്നീട് ഒന്നുരണ്ടു പേരുകളിൽ ചില ചർച്ചകളുണ്ടായി. ഇത് വീതംവെപ്പല്ല. ശിവഗിരിയിലെ സന്യാസിമാർ തനിക്ക് അനുഗ്രഹം നൽകാൻ വന്നതാണ്. അവർ ഒരു പട്ടികയും തന്നിട്ടില്ല. ഈഴവ സമുദായം പ്രാതിനിധ്യം മുമ്പുള്ളതിനേക്കാൾ കൂടിയിട്ടുണ്ട്. താൻ വലിയ ശ്രീനാരായണീയനാണ്. ആദ്യമായി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സമ്മാനം കിട്ടിയത് ഗുരുദർശനത്തെക്കുറിച്ച ഉപന്യാസത്തിനാണ് -സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.