ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച നിർണായക തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കും. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷവും മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല. തീരുമാനം ഇന്നില്ലെന്നും എന്നാൽ വൈകില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അറിയിച്ചു.
ഡൽഹിയിലെ ഖാർഗെയുടെ വസതിയിൽ കേന്ദ്ര നേതൃത്വവും കേരളത്തിലെ പ്രമുഖ നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ച അതീവ ഗൗരവമുള്ളതായിരുന്നു. ഉച്ചക്ക് ശേഷം ആരംഭിച്ച യോഗം മൂന്ന് മണിക്കൂറോളമാണ് നീണ്ടുനിന്നത്. ഹൈക്കമാൻഡ് പ്രതിനിധികൾ ഓരോ നേതാക്കളുമായും വെവ്വേറെ ചർച്ചകൾ നടത്തിയെങ്കിലും അന്തിമ ധാരണയിലെത്താൻ സാധിച്ചില്ല. തുടർന്ന് വൈകുന്നേരത്തോടെയാണ് തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് ദീപാ ദാസ് മുൻഷി മാധ്യമങ്ങളെ അറിയിച്ചത്.
മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉചിതമായ സമയത്ത് ഉണ്ടാകുമെന്നാണ് ദീപാ ദാസ് മുൻഷി മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരിക്കുന്നത്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും ചർച്ചകളിൽ സജീവമായിരുന്നു. നേതാക്കൾ ഒരേസ്വരത്തിൽ തീരുമാനത്തെ അംഗീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കേരളത്തിൽ പ്രവർത്തകർക്കിടയിലുണ്ടായ ചേരിതിരിവിനെതിരെ നേതാക്കൾ സംയുക്ത പ്രഖ്യാപനം നടത്തി. പാർട്ടിയാണ് പരമപ്രധാനം, ഹൈക്കമാൻഡ് തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ചർച്ചക്ക് ശേഷം നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ഉജ്ജ്വലമായ വിജയമാണ് കേരളത്തിലുണ്ടായത്. എന്നാൽ ചേരിതിരിഞ്ഞുള്ള പ്രചാരണങ്ങൾ പ്രവർത്തകരെ വേദനിപ്പിക്കുന്നു. ഫ്ലക്സ് ബോർഡുകൾ ഇന്നുരാത്രി തന്നെ നീക്കം ചെയ്യണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
വ്യക്തികളുടെ പേരിലല്ല, പാർട്ടിയുടെ ഐക്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും തീരുമാനത്തിനൊപ്പം മുന്നോട്ടുപോകുമെന്ന് കെ.സി വേണുഗോപാലും പറഞ്ഞു. വിഭാഗീയ പ്രവർത്തനങ്ങൾ ഇന്നത്തോടെ അവസാനിക്കണം. നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിൽ തെറ്റില്ല, എന്നാൽ അത് മറ്റുള്ളവരെ തരംതാഴ്ത്തിക്കൊണ്ടാകരുതെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.