ന്യൂഡൽഹി: യു.ഡി.എഫ് മുന്നേറ്റത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന.
മുഖ്യമന്ത്രി പദത്തിനായി സജീവ പരിഗണനയിലുള്ള വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരും ഖർഗെയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ സംബന്ധിക്കുന്നുണ്ട്.
ഡൽഹിയിലെത്തിയ നേതാക്കൾക്ക് മിശ്രപ്രതികരണമാണ് പ്രവർത്തകരിൽ നിന്നും ലഭിച്ചത്. കേരള ഹൗസിലെത്തിയ സതീശനെ എം.എസ്.എഫ് പ്രവർത്തകർ ഷാൾ അണിയിച്ചും തോളിലേറ്റിയുമാണ് സ്വീകരിച്ചത്. യു.ഡി.എഫ് വിജയത്തിന്റെ സന്തോഷത്തിൽ പ്രവർത്തകർക്കൊപ്പം അദ്ദേഹം കേക്ക് മുറിക്കുകയും ചെയ്തു.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് കേരള ഹൗസിലെത്തിയപ്പോൾ ഒരു വിഭാഗം പ്രവർത്തകർ അദ്ദേഹത്തിന് നേരെ പ്രതിഷേധ സൂചകമായി മുദ്രാവാക്യം വിളിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാൻ നേതാക്കൾ തയ്യാറായില്ല.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ രാഹുൽ ഗാന്ധി നേരിട്ട് ഇടപെടില്ലെന്നും അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടേതായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങളും വരാനിരിക്കുന്ന ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും പരിഗണിച്ചാകും പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഭരണത്തലവനെ ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കി എത്രയും വേഗം മന്ത്രിസഭാ രൂപവത്കരണത്തിലേക്ക് കടക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.