കെ.സി വേണു​ഗോപാലിനെ മുഖ്യമന്ത്രിയാക്കണം: ദൂതുമായി ഖാർഗെയെ കണ്ട് കെ. സുധാകരൻ

ന്യൂഡൽഹി: കെ.സി വേണു​ഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന അഭ്യർഥനയുമായി കെ. സുധാകരൻ എം.പി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തെറ്റില്ലെന്നും ചര്‍ച്ച നടക്കട്ടെയെന്നും അതിന് എന്താണ് കുഴപ്പമെന്നും കഴിഞ്ഞ ദിവസം കെ. സുധാകരൻ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. പ്രതിപക്ഷത്തിന്‍റെ മുന്നേറ്റത്തിന് തറയൊരുക്കിയത് കെ.സി വേണുഗോപാലാണ് എന്നാണ് സുധാകരന്‍റെ വാദം.

വോട്ടെണ്ണി ഭൂരിപക്ഷം ലഭിക്കുന്നതിനു മുമ്പ് കോൺഗ്രസ് നേതാക്കൾ പരസ്യമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നതിനെതിരെ ഇന്നലെ എം.കെ രാഘവന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ ചർച്ചകളെ ന്യായീകരിച്ച് സുധാകരനും രംഗത്തെത്തി. വിമര്‍ശനമുന്നയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സുധാകരന്‍ പറഞ്ഞു.

'മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കും ചര്‍ച്ച നടത്താം. അതില്‍ ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായമുണ്ട്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ചര്‍ച്ച ഗുണകരമല്ലെന്ന എം.കെ. രാഘവന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനോട് പ്രതികരിക്കാനില്ല. ഫലം വരുന്നതിന് മുമ്പുള്ള ചര്‍ച്ചകള്‍ ദോഷം ചെയ്യില്ല.

എം.പിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കാതിരിക്കാന്‍ ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്‍ദം ഉണ്ടായിട്ടില്ല. എം.പിമാര്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എം.പിമാരെ മത്സരിപ്പിക്കാതിരിക്കാന്‍ ഇടപെടല്‍ നടത്തിയതായി എനിക്കറിയില്ല. എം.കെ. രാഘവന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. മുഖ്യമന്ത്രി പദവിയില്‍ തീരുമാനമാകുന്നതു വരെ ചര്‍ച്ച നടക്കും. കോണ്‍ഗ്രസിന്റെ രീതി ഇതുതന്നെയാണ്. അത് പുതുമയുള്ള കാര്യമല്ല' - കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്‌ലിം ലീഗ് അതൃപ്തി പരസ്യമാക്കി മുസ് ലിം ലീഗും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഉചിതമായ രീതിയിലല്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് എ.പി അനില്‍കുമാറിന്റെ പാണക്കാട് സന്ദര്‍ശനത്തിലും ലീഗിന് അതൃപ്തിയുണ്ട്. 

Tags:    
News Summary - K.C. Venugopal should be made the Chief Minister: K. Sudhakaran meets Kharge with an envoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.