കായംകുളം: സി.പി.എം ഏരിയ കമ്മിറ്റിയിൽ ഇടത് സ്ഥാനാർഥിയായ ജില്ല കമ്മിറ്റി അംഗം യു. പ്രതിഭക്കും ജി. സുധാകരനുമെതിരെ രൂക്ഷ വിമർശം. മുൻമുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെയും സമീപനം സംസ്ഥാനത്ത് തോൽവിക്ക് കാരണമായതായും ചർച്ച ഉയർന്നു.ഫല പ്രഖ്യാപനത്തിനുശേഷം പ്രവർത്തകരെ അവിശ്വസിക്കുന്ന തരത്തിൽ പ്രതിഭ നടത്തിയ പരാമർശങ്ങളും വിമർശനത്തിന് ആക്കം കൂട്ടുന്നതായി.
എം.എൽ.എയായിരുന്ന 10വർഷവും പാർട്ടിയുമായി ബന്ധം പുലർത്തിയില്ല. പ്രവർത്തകരെ കണ്ട ഭാവം നടിച്ചില്ല. പാർട്ടിക്കാരുടെ വീട്ടിൽ എത്തിയില്ലെങ്കിലും ഇതര പാർട്ടിക്കാരുടെയും ലീഗുകാരുടെയും വീടുകളിൽ എല്ലാപരിപാടിക്കും സ്ഥിര സാന്നിധ്യമായി. സ്വന്തം നിലയിൽ ആരാധക കൂട്ടങ്ങളെ സൃഷ്ടിച്ച് വിഭാഗീയത വളർത്തി. ഇടത് ഭരണകാലയളവിൽ നഗരസഭയിൽ കൗൺസിൽമാർക്കിടയിൽ ഗ്രൂപ് വളർത്തി. വികസനത്തിൽ പക്ഷപാതിത്വം പുലർത്തി.
ഓഫിസ് പ്രവർത്തനം ജനങ്ങളെ എതിരാക്കുന്നതായി എന്നിവയായിരുന്നു പ്രതിഭക്കെതിരെ ഉയർന്ന വിമർശനം. പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ പോലും വോട്ട്‌ചോർച്ച സംഭവിച്ചതാണ് പരാജയകാരണം. ഇത് വിശദമായി പരിശോധിക്കണമെന്നും ആവശ്യമുയർന്നു.നാലുപേരാണ് പ്രതിഭക്കെതിരെ സംസാരിച്ചത്. കൺട്രോൾ കമീഷൻ ചെയർമാനായ കെ.എച്ച്. ബാബുജാനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ഫലം മറിച്ചായാനെ എന്ന അഭിപ്രായവും ഉയർന്നു.
ബാബുജാൻ ഭാഗ്യദോഷിയാണെന്ന് പറഞ്ഞ രാമപുരം എൽ.സി സെക്രട്ടറിയെ കമ്മിറ്റിയിൽ നിരീക്ഷകനായി പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം. സ്വരാജ് തിരുത്തിയതും ശ്രദ്ധേയമായി. പ്രതിഭക്കും ഓഫിസിനും നേരെ ചില വിമർശനങ്ങളുണ്ടെങ്കിലും പ്രതിഭ അല്ലാതെ മറ്റാരെങ്കിലും സ്ഥാനാർഥി ആയിരുന്നെങ്കിൽ ഇപ്പോൾ കിട്ടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടി യു.ഡി.എഫിന് കിട്ടുമായിരുന്നുവെന്ന അഭിപ്രായവും വന്നു.
എക്കാലവും ജി. സുധാകരന് ഒപ്പമായിരുന്ന ഏരിയ കമ്മിറ്റിയിൽ കടുത്ത ഭാഷയിലാണ് അദ്ദേഹത്തിനെതിരെ വിമർശനമുണ്ടായത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെയും ശൈലി തോൽവിക്ക് കാരണമായി. ഇതിൽ തിരുത്തൽ വരുത്തിയില്ലെങ്കിൽ കൂടുതൽ തിരിച്ചടികളുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ടായി. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന ആവശ്യവും ചിലർ ഉയർത്തി.
അരൂർ: സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസറിനെതിരെ അരൂർ മണ്ഡലം കമ്മിറ്റിയിൽ രൂക്ഷ വിമർശനം. ജില്ല സെക്രട്ടറി എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിനു പോലും അറിയില്ലെന്നാണ് സഖാക്കളിൽ ചിലർ പറഞ്ഞത്. ജി.സുധാകരനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിർത്തേണ്ടതായിരുന്നു. കുറച്ചുകൂടി അവധാനതയോടെ പെരുമാറിയിരുന്നെങ്കിൽ സുധാകരൻ പാർട്ടി വിടുകയില്ലായിരുന്നെന്ന് കമ്മിറ്റിയിൽ ചിലർ ചൂണ്ടിക്കാട്ടി.
നിയമസഭ തെരഞ്ഞെടുപ്പിൽ അരൂർ നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ ദലീമ ജോജോ പരാജയപ്പെടാനിടയായ സാഹചര്യങ്ങൾ പരിശോധിക്കാനാണ് ശനിയാഴ്ച മണ്ഡലം കമ്മിറ്റി ചേർന്നത്. ദലീമയുടെ സ്ഥാനാർഥിത്വം ചിലർ ചോദ്യംചെയ്തു. ദലീമയെ വീണ്ടും സ്ഥാനാർഥിയാക്കരുതെന്നാണ് മണ്ഡലം കമ്മിറ്റിയിൽ നിന്ന് ജില്ല കമ്മിറ്റിയെ അറിയിച്ചിരുന്നത്. എന്നാൽ, വീണ്ടും സ്ഥാനാർഥി ആക്കാൻ ജില്ല കമ്മിറ്റി തീരുമാനിച്ചറിയിച്ച വിഷയം കമ്മിറ്റിയിൽ രൂക്ഷമായ വിമർശനത്തിനിടയാക്കി.
ജില്ല കമ്മിറ്റിയിൽ നിന്ന് മനു. സി പുളിക്കനും സംസ്ഥാന കമ്മറ്റിയംഗം ജയചന്ദ്രനും റിപ്പോർട്ടിങ് നടത്തി. മണ്ഡലം കമ്മിറ്റിയുടെ റിപ്പോർട്ട് അരൂർ മണ്ഡലം സി.പി.എം സെക്രട്ടറി എൻ.പി. ഷിബു അവതരിപ്പിച്ചു. റിപ്പോർട്ടിങ്ങിലായിരുന്നു ചർച്ച. മണ്ഡലം കമ്മിറ്റിയിൽ ആകെയുള്ള 22 പേരിൽ 21 പേരും പങ്കെടുത്തു.അരൂർ മണ്ഡലം നേതൃത്വത്തിന്റെ സംഘടനാ ദൗർബല്യമാണ് അരൂരിലെ തോൽവിക്ക് കാരണമെന്ന് മണ്ഡലം കമ്മിറ്റി അംഗങ്ങൾ വിമർശിച്ചു. പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെയും വിമർശനം ഉയർന്നു.
നേതൃത്വത്തിന്റെ പുച്ഛത്തോടെയുള്ള പെരുമാറ്റവും സംസാരവും ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റിയെന്ന് വിമർശനം ഉയർന്നു. ഷൈലജ ടീച്ചറെ മനഃപൂർവം ഒതുക്കാൻ തോൽക്കുന്ന സ്ഥലത്ത് മത്സരിപ്പിച്ചു. കോടിയേരിയുടെ നയവും ശൈലിയും പാർട്ടിക്ക് കൈമോശം വന്നത് ദൗർബല്യമായി. പാർട്ടിയിൽ നിന്ന് വിട്ടുപോയി മത്സരിച്ചു വിജയിച്ച ജി. സുധാകരനും ഗോവിന്ദൻ മാസ്റ്ററും കുഞ്ഞികൃഷ്ണനുംപാർട്ടി വിടുന്നത് തടയാൻ കഴിയാതിരുന്നത് നേതൃത്വത്തിന്റെ ദൗർബല്യമായി വിലയിരുത്തണമെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. രാവിലെ തുടങ്ങിയ കമ്മിറ്റി വൈകീട്ടാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.