നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ ഗൃഹനാഥന്‍ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി.
പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ല മെഡിക്കൽ ഓഫിസർക്ക് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂ നിൽക്കേണ്ടിവന്ന സാഹചര്യമുണ്ടായെങ്കിൽ അതിന്‍റെ കാരണം കണ്ടെത്തണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതിഷേധത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ രാജേന്ദ്രയാണ് സസ്പെൻഡ് ചെയ്തത്. നെഞ്ചുവേദനയുമായി എത്തിയ രോഗിക്ക് കൃത്യമായ ചികിത്സ നൽകുവാൻ അനുവദിക്കാതെ രോഗിയെ ക്യൂവിൽ നിർത്തിയതുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ. സംഭവത്തിൽ വീഴ്ച വരുത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മാറ്റിനിർത്തി തുടന്വേഷണം നടത്തും.
നെയ്യാറ്റിങ്കര ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരെ കുറിച്ച് നിരവധി പരാതികളാണ് ഇതിനോടകം ഉയർന്നിട്ടുള്ളത്. അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്ക് പോലും ചികിത്സ നൽകുവാനായി അനുവാദം നൽകാതെയാണ് പലപ്പോഴും ക്യൂവിൽ പിടിച്ചു നിർത്തുന്നത്. രോഗികളോട് ഓരോ ടെസ്റ്റിനും ഫീസ് അടച്ച ശേഷം മാത്രമേ പരിശോധനയെ നടത്തുകയാണ് ഇവിടത്തെ ഡോക്ടർമാരുടെ രീതി എന്നും പ്രതിഷേധക്കാർ പറയുന്നു. പ്രതികരിക്കുന്നവർക്ക് ചികിത്സയും പല ഘട്ടത്തിലും നൽകാറുമില്ല. ഇത്തരത്തിലുള്ള ഗുരുതരമായ അനാസ്ഥയാണ് ഇവിടത്തെ ജീവനക്കാരിൽ നിന്നും ഉയരുന്നത്.
നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന രാജേഷാണ് (55) മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട രാജേഷിനെ അയല്‍വാസി ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നും ഡോക്ടറെ ഉടൻ കാണണമെന്നും ആവശ്യപ്പെട്ടിട്ടും രോഗിയെ അകത്തേക്ക് കടത്തിവിട്ടില്ല. അരമണിക്കൂറോളം ക്യൂവിൽ നിർത്തിയശേഷമാണ് പരിശോധിക്കാന്‍ ഡോക്ടര്‍ തയാറായത്. ഇ.സി.ജി എടുക്കാൻ എത്തിച്ചപ്പോൾ അവിടെയും കടത്തിവിട്ടില്ല. ഇ.സി.ജി മുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ അസുഖം കലശലാവുകയും രോഗി മരിക്കുകയുമായിരുന്നു.
യഥാസമയം പരിശോധിക്കാനോ അടിയന്തര ശുശ്രൂഷ നൽകാനോ അധികൃതർ സന്നദ്ധമാകാത്തതാണ് രോഗി മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ചികിത്സാപിഴവിൽ പ്രതിഷേധിച്ച് രോഗിയുടെ ബന്ധുക്കളും വിവിധ രാഷ്ട്രീയകക്ഷി പ്രവർത്തകരും ആശുപത്രിയിൽ പ്രതിഷേധിച്ചു. വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുംവരെ പ്രതിഷേധം തുടരുമെന്നും മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.