കെ.വി. രമേഷ് കാസർകോട് പുലിക്കുന്നിലെ യക്ഷഗാന പാവകളി മ്യൂസിയത്തിൽ
മഹാമാരിക്കാലം ദുരിതം സമ്മാനിച്ച് യക്ഷഗാന പാവകളി മ്യൂസിയം
കാസർകോട്: പുതുതലമുറക്ക് യക്ഷഗാന പാവകളി പരിശീലനം, പാവനിർമാണ പരിശീലനം, പാവകളി പ്രദർശനം തുടങ്ങിയ ലക്ഷ്യമിട്ട് തുടങ്ങിയ യക്ഷഗാന പാവകളി മ്യൂസിയം നിലനിൽപിനായി പൊരുതുന്നു.
യക്ഷഗാന കലാകാരൻ കെ.വി. രമേഷ് ലക്ഷങ്ങൾ ചെലവഴിച്ച് തുടങ്ങിയ മ്യൂസിയമാണ് മഹാമാരിക്കാലത്ത് ദുരിതം പേറുന്നത്. കോവിഡും അടച്ചിടലും ഇൗ കലാകാരെൻറ സ്വപ്നങ്ങൾക്കാണ് താഴിട്ടത്. 2013ൽ കാസർകോട് പുലിക്കുന്നിലെ വീടിനോടു ചേർന്നാണ് ഇദ്ദേഹം മ്യൂസിയം ഒരുക്കിയത്. 20 ലക്ഷം രൂപ വായ്പയെടുത്തും സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും കടംവാങ്ങിയുമാണ് സ്വപ്നം പൂർത്തീകരിച്ചത്. നല്ല നിലയിൽ പോയിരുന്ന സ്ഥാപനം കോവിഡ് കാലമെത്തിയതോടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഇന്ന് നിത്യചെലവിനുപോലും വകയില്ലാതെ പ്രയാസപ്പെടുകയാണ് ഇൗ മഹദ് സംരംഭം.
കടലിനക്കരെയെത്തിച്ച പെരുമ
യക്ഷഗാന കല പെരുമ കടലിനരക്കരെയിലേക്കും എത്തിച്ച കലാകാരനാണ് രമേഷ്. 1981ൽ വടകു, തെൻകു തിട്ടുകളിലായി എട്ട് യക്ഷഗാന പാവകളി സംഘമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് രണ്ടെണ്ണം മാത്രമായി മാറി. ഇത്തരമൊരു സാഹചര്യം കൂടി മുന്നിൽ കണ്ടാണ് ഇൗ കലാരൂപം നിലനിൽക്കാൻ വീടിനോട് ചേർന്ന് മ്യൂസിയം യാഥാർഥ്യമാക്കിയത്. 200 പേർക്കുവരെ പ്രദർശനം കാണാനുള്ള സൗകര്യമാണ് സംവിധാനിച്ചത്.
പ്രദർശനം കാണാൻ വിദേശികളുൾപ്പെടെ ഇവിടെയെത്തി. രാമായണം, ഭാഗവതം, മഹാഭാരതം, ദേവിമഹാത്മ്യം തുടങ്ങി പുരാണ കഥാഭാഗങ്ങളിലെ കഥാപാത്രങ്ങളായി 100 പാവകളെ കൊത്തി വച്ചിട്ടുണ്ട് ഇദ്ദേഹവും സംഘവും. തേക്കിൽ ഒരു പാവ തയാറാക്കുന്നതിന് 30000 രൂപയാണ് ചെലവ്. ശ്രീരാമെൻറ എട്ടും രാവണെൻറ ആറും കഥാപാത്രങ്ങളെ ഇങ്ങനെ ഒരുക്കി. പുരാണങ്ങളിലെ മറ്റു കഥാപാത്രങ്ങൾക്കും അദ്ദേഹം ഒരുക്കി.
പ്രതിവർഷം 20 പാവകളി
കോവിഡ് കാലത്തിനു മുമ്പ് പ്രതിവർഷം 20 പാവകളി പ്രദർശനം വരെ അവതരിപ്പിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ പരിപാടിക്ക് 20,000 രൂപവരെ ലഭിച്ചു.
എല്ലാ ചെലവും കഴിച്ചാലും 5,000 രൂപ വരെ മിച്ചം ലഭിച്ചിരുന്ന കാലമായിരുന്നു അത്. നല്ല നിലക്ക് സംരംഭം മുന്നോട്ടുപോകുന്നതിനിടെയാണ് കോവിഡ് എത്തുന്നത്. പിന്നെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. പാവകളി അവതരണത്തിനു വേദികൾ നഷ്ടമായി. ഇതോടെ വരുമാനവഴി അടഞ്ഞു. മ്യൂസിയത്തിനുവേണ്ടി എടുത്ത വായ്പ തിരിച്ചടവും മുടങ്ങി. പലിശ കയറി കടം ഇരട്ടിക്കുകയാണ്.
3000 വേദികളിൽ പ്രദർശനം
രാജ്യത്തിനകത്തും പുറത്തുമായി വിവിധയിടങ്ങളിൽ പ്രദർശനം നടത്തി. വിദേശ രാജ്യങ്ങൾ ഉൾെപ്പടെ ഏകദേശം 3000 വേദികളിൽ പാവകളി പ്രദർശനം നടത്തിയിട്ടുണ്ട്. നരകാസുര വധം, ഗരുഡ ഗർവ ഭംഗം, ദേവി മഹാത്മ്യം, പഞ്ചവടി, ബാലിവധം, ലങ്കാദഹനം തുടങ്ങി 12 കഥാഭാഗങ്ങളാണ് അവതരിപ്പിച്ചിരുന്നത്.
ഒേട്ടറെ ബഹുമതികളും കലാകാരനെ തേടിയെത്തി. കെ.വി. രമേഷിെൻറ നേതൃത്വത്തിലുള്ള പുലിക്കുന്ന് ശ്രീ ഗോപാലകൃഷ്ണ യക്ഷഗാന ബൊംബെയാട്ട സംഘമാണ് തെൻകു തിട്ടുവിൽ നിലവിലുള്ള ഏക യക്ഷഗാന പാവകളി സംഘം. പിതാവ് വെങ്കട കൃഷ്ണയ്യയുടെയും മുത്തച്ഛൻ ലക്ഷ്മി നാരായണയ്യയുടെയും സഹായത്തോടെയാണ് 1981ൽ യക്ഷഗാന പാവകളി പ്രദർശനവുമായി രമേഷ് രംഗത്തു വന്നത്. മഹാമാരിക്കാലം മാറിവരുമെന്ന പ്രതീക്ഷയിൽ തന്നെ ഇദ്ദേഹവും കലാകാരന്മാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.