കിനാനൂർ കരിന്തളം പഞ്ചായത്തിലെ
പരപ്പച്ചാല്‍ ചേനറ്റാടി പ്രദേശത്ത്
കാട്ടുപന്നി ചത്തനിലയിൽ
കാട്ടുപന്നികള്‍ ചത്തൊടുങ്ങുന്നു; തിരിഞ്ഞുനോക്കാതെ വനംവകുപ്പ്
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാല്‍ ചേനറ്റാടി പ്രദേശത്ത് കാട്ടുപന്നികള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു. ദിവസങ്ങളായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ നാലിലധികം കാട്ടുപന്നികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
ചത്ത കാട്ടുപന്നികളെ കണ്ടെത്തിയ വിവരം ലഭിച്ചിട്ടും വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയോ സാമ്പിളുകള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പകരം, എവിടെയെങ്കിലും മറവ് ചെയ്യൂ എന്നാണ് നാട്ടുകാരോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. പന്നികളുടെ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പകര്‍ച്ചവ്യാധി മൂലമോ അല്ലെങ്കില്‍ ആരെങ്കിലും വിഷം നല്കി അപായപ്പെടുത്തിയതോ ആകാമെന്നാണ് നാട്ടുകാരുടെ സംശയം.
പ്രദേശത്ത് കൂടുതല്‍ കാട്ടുപന്നികള്‍ കാട്ടിനകത്ത് ചത്തുകിടക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ചത്ത മൃഗങ്ങളെ ദിവസങ്ങളായി നീക്കം ചെയ്യാത്തതിനാല്‍ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു.
ഇത് പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വന്യജീവികളുമായി ബന്ധപ്പെട്ട ചെറിയ സംഭവങ്ങളില്‍ പോലും നാട്ടുകാര്‍ക്കെതിരെ നിയമനടപടികളുമായി എത്തുന്ന അധികൃതര്‍, നിരവധി കാട്ടുപന്നികള്‍ ചത്തൊടുങ്ങുന്ന ഗുരുതര സാഹചര്യത്തില്‍ അനാസ്ഥ കാണിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി മരണകാരണം കണ്ടെത്തുകയും ചത്ത മൃഗങ്ങളെ ശാസ്ത്രീയമായി സംസ്കരിക്കുകയും വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.