പ്ര​തി ശാ​ന്തി

സ്വർണ നിധിയെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടി

കാഞ്ഞങ്ങാട്: മൈസൂരുവിൽനിന്ന് കുഴിച്ചെടുത്ത സ്വർണ നിധിയെന്ന് കാട്ടി സ്ത്രീ ഉൾപ്പെട്ട രണ്ടംഗ സംഘം നിരവധി പേരെ തട്ടിപ്പിൽ വീഴ്ത്തി ലക്ഷങ്ങൾ തട്ടിയെടുത്തു. അജാനൂർ കൊളവയൽ സ്വദേശിയായ വ്യാപാരിക്ക് നഷ്ടപ്പെട്ടത് രണ്ടുലക്ഷം രൂപ. ചെറുവത്തൂർ സ്വദേശിയുടെ അഞ്ചുലക്ഷമാണ് പോയത്. കാഞ്ഞങ്ങാട്ടെ തയ്യൽ കടക്കാരനടക്കമുള്ളവർ തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്. നിരവധിപേർ തട്ടിപ്പിൽപെട്ട് പണം നഷ്ടപ്പെട്ടവരായുണ്ടെങ്കിലും പലരും നാണക്കേട് ഓർത്ത് പുറത്തുപറയുന്നില്ലെന്ന് മാത്രം. സംഭവത്തിൽ മുഖ്യ കണ്ണിയായ കർണാടക സ്വദേശിനി ശാന്തി(50)യെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.

കൂട്ടുപ്രതി കർണാടക സ്വദേശി രാജുവിനെ പിടികൂടാനായിട്ടില്ല. കൊളവയൽ വ്യാപാരിയുടെ പരാതിയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. താമസിക്കാൻ വീട് വാടകക്ക് ചോദിച്ചായിരുന്നു ഇരുവരും വ്യാപാരിയെ കണ്ടത്. തുടർന്ന് വ്യാപാരിയുടെ മൊബൈൽ ഫോൺ നമ്പർ വാങ്ങി വീട്ടുസാധനങ്ങളും വാങ്ങി മടങ്ങി. പിന്നീട് ഒന്നുരണ്ട് തവണ വിളിച്ച് പരിചയം പുതുക്കുകയും തങ്ങളുടെ പക്കൽ മൈസൂരുവിലെ താമസസ്ഥലത്തുനിന്ന് കുഴിയെടുക്കുമ്പോൾ ലഭിച്ച കുറെ പഴയ സ്വർണാഭരണങ്ങൾ ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു.

ചെറിയ തുകക്ക് നൽകാമെന്നും തങ്ങൾക്ക് ജ്വല്ലറിയിൽ വിൽക്കാൻ കഴിയാത്തതിനാലാണ് നൽകുന്നതെന്നും വ്യാപാരിയോട് പറഞ്ഞു. തുടർന്ന് കടയിലെത്തിയ സംഘം പുരാതന കാലത്തേതെന്ന് തോന്നിപ്പിക്കുന്ന സ്വർണ നാണയം കാണിച്ച് വ്യാപാരിയെ വിശ്വാസത്തിലെടുത്തു. സ്വർണം കാണിക്കാൻ പറഞ്ഞപ്പോൾ മാലയുടെ ഒരു ഭാഗം സഞ്ചിയിൽനിന്ന് എടുത്ത് നൽകി. ഈ സ്വർണാഭരണം കാഞ്ഞങ്ങാട്ടെ ഒരു പ്രമുഖ ജ്വല്ലറിയിൽ ബന്ധു യുവാവ് കൊണ്ടുപോയി പരിശോധിച്ചതിൽ ആഭരണം ഒറിജിനൽ സ്വർണമാണെന്ന് വ്യക്തമായി. തങ്ങളുടെ പക്കൽ രണ്ട് കിലോയിലേറെ പഴയ സ്വർണാഭരണങ്ങൾ ഉണ്ടെന്നും രണ്ടുലക്ഷം രൂപ നൽകിയാൽ തരാമെന്നും സംഘം പറഞ്ഞു. രണ്ടുകിലോ സ്വർണം അൽപമായി വിൽക്കണമെന്നും അപ്പോൾ 25 ശതമാനം നിങ്ങൾ എടുത്ത് ബാക്കി തുക തങ്ങൾക്ക് നൽകണമെന്നും സംഘം വ്യാപാരിയോട് പറഞ്ഞു. തുടർന്ന് കച്ചവടമുറപ്പിച്ച് അടുത്ത ദിവസം ആ ഭരണവുമായി വരാമെന്ന് പറഞ്ഞു.

അടുത്തദിവസം കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പെട്രോൾ പമ്പിനടുത്ത് വെച്ച് കടം വാങ്ങി വന്ന രണ്ടുലക്ഷം രൂപ വ്യാപാരി സംഘത്തിന് നൽകുകയും രണ്ട് കിലോയിലേറെ വരുന്ന മുഴുവനും വലിയ മാലയായിട്ടുള്ള ആഭരണങ്ങൾ സംഘം വ്യാപാരിക്ക് കൈമാറുകയും ചെയ്തു. പണം നൽകുന്നതിനുമുമ്പ് ആ ഭരണത്തിൽനിന്നുള്ള ചെറിയ കഷണം ബന്ധുവഴി ജ്വല്ലറിയിൽ വിൽപന നടത്തിയതിൽ സ്വർണം ഒറിജിനലെന്ന് കണ്ട് 8000 രൂപ ലഭിക്കുകയും ചെയ്തിരുന്നു. സംഘം പണവുമായി മടങ്ങിയ ശേഷം കടം വാങ്ങിയ രണ്ടുലക്ഷം രൂപ തിരികെ നൽകാനായി മാലയിൽനിന്ന് ഒന്ന് പണയം വെക്കാൻ കൊണ്ടുപോയപ്പോഴാണ് ആഭരണങ്ങൾ മുഴുവൻ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന രണ്ട് സഞ്ചികളിൽ ഒന്നിൽ ഒറിജിനൽ സ്വർണവും രണ്ടാമത്തെ സഞ്ചിയിൽ മുക്കുപണ്ടവും കരുതി അതിവിദഗ്ധമായാണ് തട്ടിപ്പ് നടത്തിയത്.

Tags:    
News Summary - Millions of rupees were embezzled by misrepresenting it as gold treasure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.