കാസർകോട്: ഹരിതകർമസേന, എം.ജി.എൻ.ആർ.ഇ.ജി.എസ് പ്രവർത്തകരും എൻ.എസ്.എസ് വളന്റിയർമാരും പൊതുജനങ്ങളും ഒത്തുചേർന്ന് ജില്ലയിലെ പൊതുവിടങ്ങളിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. മൂന്നു മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമാണ് പൊതുവിടങ്ങൾ ശുചീകരിച്ചത്.
കലക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ നവകേരള മിഷൻ കർമ പദ്ധതിയുടെയും ജില്ല ശുചിത്വമിഷന്റെയും നിർദേശാനുസരണമാണ് വിവിധ തദ്ദേശസ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ചില പഞ്ചായത്തുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ അടുത്ത ദിവസങ്ങളിൽ നടക്കും.
പൊതുവിട ശുചീകരണത്തെ തുടർന്ന് വീടുകളിൽ ഡ്രൈ ഡേ ആചരിക്കും. സ്കൂൾ തുറക്കുന്നതിന് മുമ്പ് മുഴുവൻ വിദ്യാലയങ്ങളും ശുചീകരിക്കും. മഴക്കാലപൂർവ ശുചീകരണം ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിലൂടെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും നിർദേശം നൽകിയിരുന്നു മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ പൊതുയിടം, മാർക്കറ്റുകൾ, ജലാശയങ്ങൾ, ഓഫിസുകൾ, വീടുകൾ എന്നിവ ശുചിയാക്കാനും ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചിരുന്നു.
വാർഡ്തല ശുചിത്വസമിതി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലയിൽ ആദ്യദിവസം മൂന്നു മുനിസിപ്പാലിറ്റികളിലും 30 പഞ്ചായത്തുകളിലുമായി 500ഓളം കേന്ദ്രങ്ങൾ ജനകീയമായി ശുചീകരിച്ചു. അവശേഷിക്കുന്ന സ്ഥലങ്ങളിൽ തുടർന്ന് നടപ്പാക്കും. ഉറവിടമാലിന്യ സംസ്കരണത്തിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന് കലക്ടർ കെ. ഇമ്പശേഖർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.