യുവാവിനെ ചാടിക്കടിക്കാൻ ശ്രമിക്കുന്ന പേപ്പട്ടി (സി.സി.ടി.വി ദൃശ്യം)
കാഞ്ഞങ്ങാട്: പേപ്പട്ടിയെന്ന് സംശയിക്കുന്ന നായുടെ കടിയേറ്റ് ഏഴോളം പേർക്ക് പരിക്ക്. നായെ സൂക്ഷിക്കണമെന്ന് വീടുകളിൽ പറയാനെത്തിയ വനിതാ വാർഡ് അംഗത്തിന്റെ ബാഗ് നായ് കടിച്ചെടുത്തെങ്കിലും അവർ കടിയേൽക്കാതെ രക്ഷപ്പെട്ടു.
അതിഞ്ഞാൽ, തെക്കേപ്പുറം, കൊളവയൽ, കൊത്തിക്കാർ, മുട്ടുന്തല, അജാനൂർ കടപ്പുറം ഭാഗങ്ങളിലായാണ് ഒരേ നായ് നിരവധി പേരെ കടിച്ചത്. അതിഞ്ഞാലിലെ ഷാജഹാനെ 35 കടിയേറ്റ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ പോകുന്നതിനിടെ നായ് ചാടിക്കടിക്കുകയായിരുന്നു. മറ്റുള്ളവരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. അജാനൂരിലെ പുഷ്പന് കടിയേറ്റു. കൊത്തിക്കാലിൽ മദ്റസയിലേക്ക് പോവുകയായിരുന്ന രണ്ട് കുട്ടികൾക്കും കൊളവയലിൽ ഒരു കുട്ടിക്കും കടിയേറ്റു.
അജാനൂർ പഞ്ചായത്ത് 22 ാം വാർഡ് അംഗം കാവ്യയെയാണ് നായ് ആക്രമിക്കാൻ ശ്രമിച്ചത്. കറുത്ത നിറത്തിലുള്ള നായ് കാഞ്ഞങ്ങാട് നഗരത്തോട് ചേർന്നുള്ള ഭാഗങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്നത് പ്രദേശവാസികളെ ഒന്നാകെ ഭീതിയിലാഴ്ത്തി. കടപ്പുറം ഭാഗത്ത് നിന്നും രാത്രി നായ് ചിത്താരി ഭാഗത്തേക്ക് ഓടിയതായാണ് വിവരം. പേപ്പട്ടി ഭീതിയെ തുടർന്ന് വടിയുമായി നടന്ന് പോവുകയായിരുന്ന യുവാവിനെയും നായ് ചാടിക്കടിക്കാൻ ശ്രമിച്ചു . കടിയേൽക്കാതെ യുവാവ് കഷ്ടിച്ച് രക്ഷപ്പെട്ടു. നാട്ടുകാരും ജനപ്രതിനിധികളും മണിക്കൂറുകളായി നായെ പിടികൂടാൻ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. പഞ്ചായത്ത് അംഗം ഖാലിദ് അറബിക്കാടത്തിന്റെ നേതൃത്വത്തിൽ നായെ കണ്ടെത്താനും മുൻകരുതൽ നടപടികളും സ്വീകരിച്ച് വരുന്നുണ്ട്.
നെഞ്ചിൽ നായുടെ കടിയേറ്റ മുട്ടുന്തലയിലെ ന്യൂമാനെയും (13) കൈക്കും കാലിനും കടിയേറ്റ ഹംസാന (12) യെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് മുതലാണ് നായുടെ ആക്രമണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.