വന്യമൃഗങ്ങളുടെ കടന്നാക്രമണത്തിന് നടപടിവേണം -ആനക്കാര്യം കർഷക കൂട്ടായ്മ

കാസർകോട്: കാർഷിക നഷ്ടവും ജീവന് ഭീഷണിയും നേരിടുന്ന വന്യമൃഗ കടന്നാക്രമണത്തിനെതിരെ നടപടിവേണമെന്ന് ആനക്കാര്യം കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒരു പഠനവുമില്ലാതെ ശാസ്ത്രീയമായ ഒരു മാർഗവും അവലംബിക്കാതെ കർഷകരെ ആത്മഹത്യയിലേക്ക് തളളിവിടുന്ന നിലപാടാണ് ഈ കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. കർണാടക വനത്തിൽനിന്നും കഴിഞ്ഞ 15 വർഷത്തിലേറെയായി ഈ മേഖലയിലേക്ക് എത്തുന്ന കാട്ടാനകളുടെ എണ്ണം 10 ഇരട്ടിയിലേറെയാണ്. കാർഷിക നഷ്ടം കോടികൾ കവിയും. വനഗവേഷണ സ്ഥാപനവും കാട്ടാനയെ വനത്തിൽതന്നെ സംരക്ഷിക്കേണ്ട വനം വകുപ്പും ഒളിച്ചുകളിക്കുകയാണ്. കാട്ടാനകളെ ജനവാസമേഖലയിൽനിന്നും തുരത്തുവാനുള്ള വനംവകുപ്പി‍ൻെറ തന്നെ രേഖകളിൽ വിശ്രമിക്കുമ്പോൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെയും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെയും എണ്ണം ഈ മേഖലയിൽ കൂടിവരുകയാണ്. കൃഷി നശിപ്പിക്കപ്പെടുമ്പോൾ വിള ഇൻഷുറൻസ് പരിരക്ഷ കർഷകന് ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിഹാരം കാണേണ്ട ബൃഹത്തായ പദ്ധതികളാണ് വന്യമൃഗ അധിനിവേശത്തിന് എതിരെ വേണ്ടത്. അതിനുപകരം താൽക്കാലിക തട്ടിക്കൂട്ടലുകളാണ് ഇപ്പോഴും നടക്കുന്നത്. സോളാർ തൂക്ക് ഫെൻസിങ് സമയബന്ധിതമായി നിർമിക്കുന്ന കാര്യത്തിൽപോലും ഉദാസീനതയാണ് ഉണ്ടായിട്ടുള്ളത്. പല ഗ്രൂപ്പുകളിലായി വിവിധ ഭാഗങ്ങളിൽ കൃഷിനശിപ്പിക്കുന്ന കാട്ടാനകളെ ഒാടിക്കാൻ പരിമിതമായ ടീമാണ് നിലവിലുളളത്. ബോവിക്കാനത്ത് ഒരു ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരരംഗത്തേക്ക് ഇറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സി. രാമകൃഷ്ണൻ, ടി. ഗോപിനാഥൻ നായർ, കെ. സുരേഷ് ബാബു, ഇ.ബി. കൃഷ്ണരാജ്, സുനിൽ കുമാർ കർമം തൊടി, ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.