കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ടേക് എ ബ്രേക്
കാസർകോട്: സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യമുക്തകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായി ജില്ലയില്‍ നടപ്പാക്കുന്ന ‘ടേക് എ ബ്രേക്’ പദ്ധതി മികച്ച രീതിയില്‍ പുരോഗമിക്കുന്നു. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പാതയോരങ്ങളില്‍ വൃത്തിയുള്ളതും സുരക്ഷിതവുമായ ശൗചാലയങ്ങളും വിശ്രമകേന്ദ്രങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ ജില്ലയില്‍ 51 കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. ജില്ലയില്‍ ആകെ 59 പ്രവൃത്തികളുടെ കരാര്‍നടപടികളാണ് പൂര്‍ത്തിയായിട്ടുള്ളത്.
നിര്‍മാണം പൂര്‍ത്തിയായ 51 കേന്ദ്രങ്ങളില്‍ 50 എണ്ണവും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. കാസര്‍കോട് നഗരസഭയിലെ ഒരു കേന്ദ്രം റെയില്‍വേ സ്റ്റേഷന്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റിയിരുന്നു. നിലവില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകളിലായി മൂന്നു വീതവും ഗ്രാമപഞ്ചായത്തുകളിലായി 45ഉം ടേക് എ ബ്രേക് കേന്ദ്രങ്ങള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആറു കേന്ദ്രങ്ങളുടെ നിര്‍മാണം ജില്ലയില്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.
കേരളത്തിന്റെ സമഗ്ര ശുചിത്വവികസനം ലക്ഷ്യമിട്ട് ശുചിത്വമിഷന്‍ നടപ്പാക്കുന്ന സുപ്രധാന പൊതു ശുചിമുറി സമുച്ചയ നിര്‍മാണപദ്ധതിയാണ് ടേക് എ ബ്രേക്. ദേശീയ-സംസ്ഥാന പാതയോരങ്ങളിലും ബസ് സ്റ്റേഷനുകള്‍, ഷോപ്പിങ് കോംപ്ലക്സുകള്‍ തുടങ്ങി ജനങ്ങള്‍ ഒത്തുചേരുന്ന പ്രദേശങ്ങളിലുമാണ് ഇവ പ്രധാനമായും നിര്‍മിക്കുന്നത്. ഏതുസമയത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്നതരത്തില്‍ നിലവിലുള്ള ശുചിമുറികള്‍ നവീകരിച്ചും ഉന്നതനിലവാരമുള്ള പുതിയ ശുചിമുറിസമുച്ചയങ്ങളും വിശ്രമകേന്ദ്രങ്ങളും നിര്‍മിച്ചുനല്‍കുമെന്നും ജില്ല മിഷന്‍ കോഓഡിനേറ്റര്‍ പി. ജയന്‍ പറഞ്ഞു.
നിര്‍മാണം പൂര്‍ത്തിയാക്കിയ മടിക്കൈ ഗ്രാമപഞ്ചായത്തിലെ ബങ്കളം ടേക് എ ബ്രേക് കേന്ദ്രവും വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഒരിപ്പുലിമുട്ടില്‍ നിര്‍മിച്ച കേന്ദ്രവും ഉദ്ഘാടന സജ്ജമായിട്ടുണ്ട്. മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ ഉപ്പള ഫിഷ് മാര്‍ക്കറ്റിന് സമീപമുള്ള കേന്ദ്രത്തിന്റെ ഗ്രൗണ്ട് ഫ്ലോര്‍ സ്ട്രക്ചര്‍ ജോലികള്‍ പൂര്‍ത്തിയായി. ഇവിടെ ഒന്നാം നിലയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ദേലംപാടി വെള്ളച്ചേരിയിലും പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. മടിക്കൈ മേക്കാട്ട് വില്ലേജ് ഹട്ടുമായി ബന്ധപ്പെട്ട ഫിനിഷിങ് ജോലികള്‍ തൊഴിലുറപ്പ് ഫണ്ട് ലഭ്യമാകുന്നമുറക്ക് പൂര്‍ത്തിയാകുമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.