ബദിയടുക്കയിലെ ആഴ്ചച്ചന്ത മാറ്റാൻ ശ്രമം തുടങ്ങി

ബദിയടുക്ക: എതിർപ്പുകൾ വകവെക്കാതെ ബദിയടുക്കയിലെ ആഴ്ചച്ചന്ത മാറ്റാനുള്ള നീക്കവുമായി അധികൃതർ മുന്നോട്ട്. ജനവികാരം മാനിക്കാതെ നടപടി കൈക്കൊണ്ടാൽ ബഹുജന സമരം നടത്താനാണ് ജനങ്ങളുടെ തീരുമാനം. പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം ആഴ്ച്ചച്ചന്തയുടെ ഒരു വർഷത്തെ മേൽനോട്ടത്തിന് പുതിയ ടെൻഡർ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. നിലവിലെ ടൗണിന്റെ ഹൃദയഭാഗത്തുനിന്ന് മാറ്റി ആളനക്കമില്ലാത്ത മുള്ളേരിയ റോഡ് വക്കിലെ പഞ്ചായത്തിന്റെ കളിസ്ഥലത്തേക്കാണ് ചന്ത മാറ്റുന്നത്. നിലവിൽ ഒരു വർഷത്തേക്ക് മൂന്നുലക്ഷം രൂപയാണ് ചന്തവഴി പഞ്ചായത്തിന് ലഭിക്കുന്നത്. പുതിയ സ്ഥലത്ത് 1,75000 രൂപക്കാണ് ടെൻഡർ. ചന്തമാറ്റിയ വിവരം ജനങ്ങൾ അറിഞ്ഞതോടെ ചില സംഘടനകൾ പ്രതിഷേധവുമായി വന്നു. ഇതോടെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാണിച്ച് ശനിയാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതിയോഗം ലേലം റദ്ദാക്കി പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങി. കുമ്പള - ബദിയടുക്ക - മുള്ളേരിയ റോഡിന്റെ വികസനത്തിന്റെ മറവിലാണ് ഏതാനും വ്യാപാരികളുടെ സമ്മർദത്തിന് വഴങ്ങി ആഴ്ച്ചച്ചന്ത മാറ്റാനുള്ള നീക്കമെന്നാണ് സൂചന. റോഡ് വികസനം നടക്കുന്നതിന് താൽക്കാലികമായി ചന്ത മാറ്റണമെങ്കിൽ ടൗണിനെ ബന്ധിപ്പിക്കുന്ന പെർള പുത്തൂർ റോഡ് വക്കിൽ സൗകര്യമുണ്ട്. 25 വർഷത്തോളമായി ബദിയടുക്കയിലെ ആഴ്ച്ചച്ചന്ത മുടക്കമില്ലാതെ നടക്കുന്നു. ഇതിനായി പഞ്ചായത്ത് സ്ഥാപിച്ച ചന്ത കെട്ടിടവും ഉണ്ട്. ജില്ലയുടെ പല ഭാഗത്തുനിന്നും ചന്തയിൽ വ്യാപാരം നടത്താൻ എത്തുന്നുണ്ട്. കർണാടകയിൽനിന്ന്​ ഉൾ​െപ്പടെ ഇവിടെ കച്ചവടക്കാർ എത്തുന്നുണ്ട്. സാധാരണക്കാർക്ക് വലിയ ആശ്വാസം കൂടിയാണ് ചന്ത. അയൽനാട്ടുകളിൽനിന്നുള്ളവർക്കുപോലും സൗകര്യപ്രദമായ സ്ഥലത്താണ് ആഴ്ചച്ചന്ത പ്രവർത്തിക്കുന്നത്. നല്ല നിലക്ക് പ്രവർത്തിച്ച ചന്ത ഒറ്റയടിക്ക് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റുന്നത് എല്ലാവർക്കും അസൗകര്യമുണ്ടാക്കും. അതേസമയം, ചന്തയുടെ കാര്യത്തിൽ ജനങ്ങളുടെ വികാരം മാനിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത പറഞ്ഞു. week chanda1.jpgweek chanda22.jpg ബദിയടുക്കയിലെ ആഴ്ച്ച്ചന്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.