തൃക്കരിപ്പൂര്‍ ബജറ്റ്: ഉൽപാദന-സേവന മേഖലകള്‍ക്ക് ഊന്നല്‍

കാസർകോട്: ഉൽപാദന-സേവന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉള്‍പ്പെടെ 30,36,76,325 രൂപ വരവും 28,13,85,344 രൂപ ചെലവും 2,22,90,981 രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഉല്പാദന മേഖലയില്‍ 1,35,15,040 രൂപയും സേവന മേഖലയില്‍ 10,69,47,442 രൂപയും നീക്കിവെച്ചിട്ടുണ്ട്. പശ്ചാത്തല മേഖലയില്‍ 1,44,12,540 രൂപയും റോഡ് ആസ്തി സംരക്ഷണ പ്രവര്‍ത്തനത്തിന് 1,58,97,000 രൂപയും റോഡിതര ആസ്തി സംരക്ഷണത്തിന് 93,79,000 രൂപയും ബജറ്റില്‍ വകയിരുത്തി. അക്കേഷ്യ രഹിത പഞ്ചായത്താക്കും. തൃക്കരിപ്പൂര്‍ ടൗണ്‍ നവീകരണത്തിനായി മാസ്റ്റര്‍പ്ലാന്‍, തൃക്കരിപ്പൂര്‍ ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍ എന്നിവ നടപ്പിലാക്കും. ഹരിത കര്‍മസേനയുടെ സഹായത്തോടെ ക്ലീന്‍ തൃക്കരിപ്പൂര്‍ യാഥാര്‍ഥ്യമാകും. വെള്ളാപ്പ് എൻ.ആർ.എച്ച്.എം ഹോമിയോ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം പണിയും. ഇളമ്പച്ചി ഹോമിയോ ആശുപത്രി എം.എൽ.എ ഫണ്ടില്‍ പണിത പുതിയ കെട്ടിടത്തിലേക്ക് മാറും. മൈത്താണി ജി.എൽ.പി സ്‌കൂള്‍, നടക്കാവ് കാറ്റാടി ഗ്രൗണ്ട്, ഒളവറ സങ്കേത സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പുതിയ മിനി സ്റ്റേഡിയം ബജറ്റിലുണ്ട്. മൊട്ടമ്മല്‍ എന്‍. മഹമൂദ് ഹാജി സ്മാരക സ്റ്റേഡിയം, ഇളമ്പച്ചി മിനി സ്റ്റേഡിയം, ആയിറ്റി മിനിസ്റ്റേഡിയം എന്നിവ നവീകരിക്കും. പഞ്ചായത്തിലെ തര്‍ക്ക പരിഹാരത്തിനായി പഞ്ചായത്തുതല സമിതി രൂപവത്കരിക്കും. തീരദേശ റോഡുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ സ്‌പെഷല്‍ പദ്ധതി. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയും. എല്ലാ വീടുകളിലും ജൈവ കമ്പോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സത്താര്‍ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. കെ. മീന (വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ), കൃഷ്ണന്‍ മാസ്റ്റര്‍ (ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), ഷീബ ഉമ്മര്‍ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ) എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.