കെ-റെയിലിനെതിരെ ബി.ജെ.പി പിന്തുണയോടെ നഗരസഭ പ്രമേയം

കാസര്‍കോട്: കെ-റെയില്‍ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കാസർകോട് നഗരസഭയിൽ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് പ്രമേയം. മുസ്ലിം ലീഗിന് വൻ മേധാവിത്വമുള്ള നഗരസഭയിൽ ബി.ജെ.പിയിലെ ഒരംഗം ഒഴികെ 12 പേർ പിന്തുണച്ചു. ഒരംഗം നിഷ്പക്ഷത പാലിച്ചു. നഗരസഭ 01, 02, 29, 30, 31, 34, 35 വാര്‍ഡുകളിലൂടെയാണ് നിർദിഷ്ട കെ. റെയിൽ കടന്നുപോകുന്നത്. വീടുകളും കെട്ടിടങ്ങളും ഉൾപ്പെടുന്ന മേഖലയാണിതെന്നും മുസ്‍ലിംലീഗിലെ മുഹമ്മദ് കുഞ്ഞി തായലങ്ങാടി അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. ആയിരക്കണക്കിന് വീടുകളും വയലുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രമേയത്തിൽ കൂടി ആവശ്യപ്പെട്ടു. ചെയർമാൻ അഡ്വ.വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. പ്രമേയത്തെ എം.എസ്. സക്കറിയ പിന്താങ്ങി. യു.ഡി.എഫിലെ മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ബി.ജെ.പി. അംഗങ്ങളില്‍ പി. രമേശ് ഒഴികെയുള്ളവര്‍ കൈ ഉയര്‍ത്തി പ്രമേയത്തെ അനുകൂലിച്ചു. ബി.ജെ.പിയിലെ വിമത വിഭാഗത്തിലാണ് സംസ്ഥാന കൗൺസിൽ അംഗം കൂടിയായിരുന്ന രമേശ് ഇപ്പോൾ. കൈ ഉയര്‍ത്തി പ്രമേയത്തിന് വോട്ട് രേഖപ്പെടുത്താൻ പി. രമേശ് നിന്നില്ല. പ്രമേയത്തെ സി.പി.എം അംഗങ്ങളും ലീഗ് വിമത അംഗങ്ങളും എതിര്‍ത്തു. എം.ലളിത, ഹസീന നൗഷാദ്, സക്കീന മൊയ്തീന്‍ എന്നിവരാണ് പ്രമേയത്തെ എതിര്‍ത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.