കരിക്കുലം കമ്മിറ്റിയില്‍ ഹയർ സെക്കൻഡറി സംഘടനകളെ തഴഞ്ഞെന്ന് ആക്ഷേപം

കാസർകോട്: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടി രൂപവത്കരിച്ച കരിക്കുലം കമ്മിറ്റിയില്‍ ഹയര്‍ സെക്കൻഡറി അധ്യാപക സംഘടനകളെ തഴഞ്ഞെന്ന് ആക്ഷേപം. ഹയര്‍ സെക്കൻഡറിക്ക് ഒരു പ്രാധാന്യവും നൽകാത്ത രീതിയിലാണ് കരിക്കുലം കമ്മിറ്റിയെ നാമനിർദേശം ചെയ്തതെന്നാണ് പ്രധാന പരാതി. ഇടതുപക്ഷ സഹയാത്രികരെ തിരുകിക്കയറ്റാനുള്ള വെറും ഒരു ജംബോ കമ്മിറ്റി മാത്രമാണ് നിലവിലുള്ള കരിക്കുലം കമ്മിറ്റിയെന്ന് എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. സംഘ്പരിവാര്‍ സംഘടനകളെപ്പോലും കമ്മിറ്റികള്‍ ഉള്‍പ്പെടുത്തിയ ഇടതു സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി മേഖലയിലെ പ്രബലമായ അധ്യാപക സംഘടനകളെ ഒഴിവാക്കി ഈ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഹയര്‍ സെക്കൻഡറിയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തിന്റെ പിന്നില്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ ഒരു പറ്റം സ്വാശ്രയ വിദ്യാഭ്യാസ ലോബികളാണെന്നും ഇവർ പറഞ്ഞു. ഹയര്‍ സെക്കൻഡറി മേഖലയെ തകര്‍ക്കാനുള്ള എല്ലാ നീക്കത്തെയും ചെറുത്തു തോൽപിക്കുമെന്നും എ.എച്ച്.എസ്.ടി.എ മുന്നറിയിപ്പ് നൽകി. ജില്ല പ്രസിഡൻറ് സുനിൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജിജി തോമസ്, ജില്ല ജന. സെക്രട്ടറി എ.ബി. അൻവർ, ട്രഷറർ ബാലകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രവീൺകുമാർ, പി.വി.ടി. രാജീവ്, സുബിൻ ജോസ്, പ്രിൻസിപ്പൽ ഫോറം ചെയർമാൻ മെജോ ജോസഫ്, കൺവീനർ ഡോ. സുകുമാരൻ നായർ, വനിത ഫോറം ചെയർപേഴ്സൻ പ്രേമലത, കൺവീനർ സി.പി. ശ്രീജ എന്നിവർ യോഗത്തിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.