ടാറ്റ കോവിഡ് ആശുപത്രി നിർമിക്കാൻ വഖഫ് ഭൂമി കൈമാറി രണ്ടുവർഷമാവാറായിട്ടും പകരം ഭൂമി പരിശോധിക്കുകയാണെന്ന് മന്ത്രി കാസർകോട്: ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രിക്ക് വിട്ടുകൊടുത്ത വഖഫ് ഭൂമിക്ക് പകരം നൽകുന്ന കാര്യത്തിൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷനെ വീണ്ടും കബളിപ്പിച്ച് സർക്കാർ. പകരം ഭൂമി നൽകുന്ന കാര്യം സർക്കാർ പരിശോധിച്ചുവരുകയാണെന്ന് വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ. നിയമസഭയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. വഖഫ് ഭൂമി കൈമാറിയതിനു പിറ്റേന്നുതന്നെ, പകരം ഭൂമി നൽകാമെന്ന് കരാറുണ്ടാക്കി രണ്ടുവർഷമാവാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മന്ത്രിയുടെ ഇത്തരമൊരു നിലപാട്. വഖഫ് ഭൂമിയോട് ചേർന്നുള്ള റവന്യൂ ഭൂമി കാണിച്ചുതന്ന് 'ഇത് നിങ്ങൾക്കുള്ളതാണ് എന്ന്' അന്നത്തെ ജില്ല കലക്ടർ, തഹസിൽദാർ തുടങ്ങി എല്ലാവരും നൽകിയ ഉറപ്പാണ് എങ്ങുമെത്താതെ കിടക്കുന്നത്. പൊതു ആവശ്യമെന്ന പേരിൽ വഖഫ് ഭൂമി സ്വന്തമാക്കി രണ്ടുവർഷത്തോളമായിട്ടും പകരം ഭൂമിയുടെ കാര്യത്തിൽ ഒരു തീരുമാനവുമെടുക്കാൻ സർക്കാറിനായില്ല. കരാർ വ്യവസ്ഥ ലംഘിച്ചതിന് വഖഫ് ഭൂമി തിരിച്ചുപിടിക്കാൻ വഖഫ് ബോർഡ് തീരുമാനിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാറിന് കുലുക്കമൊന്നുമില്ല. തെക്കിൽ വില്ലേജിലെ സർവേ 276/1 എ, 277/1എ എന്നീ നമ്പറുകളിലെ 4.12 ഏക്കർ ഭൂമിയാണ് കോവിഡ് ആശുപത്രി നിർമിക്കുന്നതിനായി ടാറ്റക്ക് വിട്ടുകൊടുത്തത്. കേരള ലാൻഡ് അസസ്മെന്റ് റൂൾസ് 24 പ്രകാരം പകരം ഭൂമി നൽകാമെന്ന കരാറിലാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ കീഴിലെ ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി നൽകിയത്. പകരം തെക്കിൽ വില്ലേജിലെ 267/2ബി, 1ബി, 266/1, 276/1എ, 277/1എന്നീ നമ്പറുകളിലായി സ്ഥിതി ചെയ്യുന്ന അത്രയും ഭൂമി നൽകുമെന്നാണ് അന്നത്തെ ജില്ല കലക്ടർ ഡി. സജിത്ത് ബാബുവും മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷൻ പ്രസിഡൻറുകൂടിയായ സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുമായുണ്ടാക്കിയ കരാർ. വഖഫ് നിയമപ്രകാരം വഖഫ് സ്വത്തുക്കൾ വിൽക്കാനോ കൈമാറാനോ ദാനം ചെയ്യാനോ പണയപ്പെടുത്താനോ പാടില്ല. എന്നാൽ, പൊതു ആവശ്യത്തിന് പകരം നൽകാമെന്ന വ്യവസ്ഥയിൽ വഖഫ് ഭൂമി സർക്കാറിന് ഏറ്റെടുക്കാം. വഖഫ് ബോർഡുമായി ആലോചിച്ച് വേണമെന്നാണ് നിയമം. ഈയൊരു ചട്ടത്തിൽ കയറിപ്പിടിച്ച് ഭീഷണിപ്പെടുത്തിയാണ് അന്നത്തെ കലക്ടർ വഖഫ് ഭൂമി സ്വന്തമാക്കിയത്. tata covid hospital 2 വഖഫ് ഭൂമിയിലെ ടാറ്റ കോവിഡ് ആശുപത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.