നഗരം കീറിമുറിച്ചു; ആരാണിതിന് ഉത്തരവാദി...?

നീലേശ്വരം: ദേശീയപാത നവീകരണ നിർമാണത്തിന്റെ ഭാഗമായി നീലേശ്വരം നഗരത്തെ രണ്ടായി മുറിച്ച് മതിൽകൊട്ടിയടച്ചു. നീലേശ്വരം നഗരത്തിന്റെ ഹൃദയഭൂമിയായ മാർക്കറ്റ് ജങ്ഷനിൽനിന്ന് നീലേശ്വരം നഗരത്തിലേക്കുള്ള പ്രവേശനകവാടമാണ് ഇതോടെ ഇല്ലാതായത്.

കരുവാച്ചേരി മുതൽ നീലേശ്വരം പാലംവരെ എംബാങ്ക്ഡ് മാതൃകയിൽ മണ്ണിട്ടുയർത്തിയാണ് ദേശീയപാത നിർമാണത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുന്നത്. ഒരുപക്ഷേ മേൽപാലം നിർമിച്ചിരുന്നെങ്കിൽ മാർക്കറ്റ് ജങ്ഷൻ പഴയപ്രതാപത്തോടെ ഇപ്പോഴും നിലനിൽക്കുമായിരുന്നു. നിരവധി കെട്ടിടങ്ങൾ പൊളിച്ചും വ്യാപാരസ്ഥാപനങ്ങൾ ഇല്ലാതാക്കിയുമാണ് ദേശീയപാത നിർമാണം ആരംഭിച്ചത്.

നഗരത്തെ രണ്ടായി വിഭജിച്ച് വൻമതിൽ കെട്ടിയടച്ചപ്പോൾ ഒരു രോഷവുമായി മുന്നോട്ടുവന്നില്ല. ദേശീയപാത മാർക്കറ്റിൽ വൻമതിൽ നിർമിച്ചതുമൂലം പരസ്പരം കാണാതെ തെക്കുള്ളവരും വടക്കുള്ളവരും മതിൽനോക്കി നെടുനീർപ്പിടേണ്ട ഗതികേടിലാണ്. എന്നാൽ, ഇങ്ങനെയായതിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുക്കാൻ ആരും തയാറുമല്ല. എല്ലാവരും പരസ്പരം പഴിചാരി ഞാനല്ല ഭാവത്തിൽ നിൽക്കുകയാണ്.

നീലേശ്വരം നഗരസഭ ഭരിക്കുന്ന എൽ.ഡി.എഫും പ്രതിപക്ഷത്തുള്ള യു.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ ചേരിതിരിവുമൂലം ഒരു നഗരംതന്നെയാണ് ഇല്ലാതായത്. നീലേശ്വരം നഗരത്തിനകത്തേക്കും പുറത്തേക്കും വാഹനങ്ങൾ പ്രവേശിക്കണമെങ്കിൽ പൊലീസ് സ്‌റ്റേഷന് മുന്നിലെ അടിപ്പാതയിൽ കൂടി മാത്രമേ ഇനി സാധിക്കുള്ളൂ. ഇതിന് പുറമെ മാർക്കറ്റ് ജങ്ഷനിൽ ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ മറ്റൊരടിപ്പാതയുടെ നിർമാണം പാതിവഴിയിലുമാണ്.

ഹൈവേയിൽനിന്ന് കോട്ടപ്പുറം ജങ്ഷൻ ഭാഗത്തേക്കുള്ള വഴികൂടി അടച്ചാൽ ജനങ്ങൾക്ക് വീണ്ടും മറ്റൊരു ഇരുട്ടടിയാകും. ഇത് കൂടാതെ കാഞ്ഞങ്ങാട്ടുനിന്ന് വരുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷന് മുന്നിലുള്ള അടിപ്പാതവഴിയും പയ്യന്നൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടന്നക്കാട് തോട്ടം അടിപ്പാത വഴിയും മാത്രമേ കോട്ടപ്പുറം ഭാഗത്തേക്ക് സഞ്ചരിക്കാൻ പറ്റുകയുള്ളൂ.

Tags:    
News Summary - Nileshwaram city cut into two as part of national highway renovation construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.