ദുരിതക്കടൽ താണ്ടി ഷക്കീർ വീടണഞ്ഞു

ചെറുവത്തൂർ: യുദ്ധമുഖത്തുനിന്ന് ദുരിതക്കടൽ താണ്ടി ഒടുവിൽ ഷക്കീർ വീടണഞ്ഞു. പരമാവധി പേർക്ക് നിരവധി സഹായങ്ങൾ നൽകിയാണ് പിലിക്കോട് കാലിക്കടവ് സ്വദേശിയായ ഷക്കീർ അസീസ് യുക്രെയ്നിൽനിന്ന് സ്വന്തം വീട്ടിലെത്തിയത്. ബങ്കറുകളിൽ സീനിയർ വിദ്യാർഥികൾ ജൂനിയേഴ്സിന് പരമാവധി സഹായം എത്തിച്ചു കൊടുക്കാൻ തീരുമാനിച്ചപ്പോൾ സാധനങ്ങൾ വാങ്ങാനും മറ്റും പലതവണയാണ് ഷക്കീർ പുറത്തിറങ്ങിയത്. കഴിഞ്ഞ 25ന് കൺമുന്നിൽ ബോംബ് പൊട്ടിയപ്പോൾ ആദ്യമൊന്ന് പതറിയെങ്കിലും ധൈര്യത്തോടെ നീങ്ങിയാൽ മാത്രമേ രക്ഷപ്പെടാനാവൂ എന്ന് തിരിച്ചറിഞ്ഞു. യുദ്ധഭൂമിയായ ഖാർകിവിൽ ഖായ് യൂനിവേഴ്സിറ്റിക്ക് കീഴിൽ മൂന്നാം വർഷ ഏറോസ്പേസ് എൻജിനീയറിങ് വിദ്യാർഥിയാണ് ഷക്കീർ. പിലിക്കോട് കാലിക്കടവിലെ അസീസ് ഹാജിയുടേയും മൈമൂനത്ത് കാരയലിന്റെയും മകനാണ്. മെട്രോ ട്രെയിനിൽ കയറിയാണ് ലെവീവിൽ എത്തിയത്. ട്രെയിനിൽനിന്നാണ് മലയാളികളുടെ നിസ്സാഹായാവസ്ഥ ശരിക്കും ബോധ്യപ്പെട്ടത്. അവിടെ നിന്ന് ബസ് മാർഗം പോളണ്ടിലെത്തിയപ്പോൾ ഭക്ഷണമടക്കം എല്ലാവിധ സഹായങ്ങളും നൽകാൻ സർക്കാർ അടക്കം നിരവധി സംഘടനകളുണ്ടായി. വ്യോമസേന വിമാനത്താൽ ഡൽഹിയിലും തുടർന്ന് കൊച്ചിയിലുമെത്തിയ ഷക്കീർ ഞായറാഴ്ച ഉച്ച 12നാണ് കാലിക്കടവിലെ വീട്ടിൽ എത്തിയത്. സ്വയം രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും നിരവധിപേരെ ചേർത്തുപിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ വിദ്യാർഥിയിപ്പോൾ. പടം.. യുക്രെയ്നിൽനിന്ന് എത്തിയ ഷക്കീർ പിതാവ് അസീസ് ഹാജിക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.