സി.പി.എമ്മിനു നഷ്ടം; പുതിയ അച്ചുതണ്ട് രൂപപ്പെടും

കാസർകോട്: സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞപ്പോൾ ജില്ലയിലെ നേതൃത്വത്തിന് വൻ നഷ്ടം. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും സ്വാധീനമുറപ്പിക്കാൻ ജില്ല നേതൃത്വത്തിനു കഴിഞ്ഞില്ല. അന്തരിച്ച സി.പി.എം നേതാവ് എം. രാമണ്ണറൈ ആരോപിച്ചതുപോലെ കാസർകോട് ജില്ല കമ്മിറ്റി, കണ്ണൂർ ജില്ല കമ്മിറ്റിയുടെ ബ്രാഞ്ച് എന്നത് അന്വർഥമാക്കും വിധമായി കാസർകോട് ജില്ലയുടെ സി.പി.എം നേതൃത്വത്തിന്റെ അവസ്ഥ. പത്ത് വർഷത്തോളമായി കെ.പി. സതീഷ് ചന്ദ്രൻ സി.പി.എം സംസ്ഥാന സമിതിയിൽ. സതീഷ് ചന്ദ്രൻ സെക്രട്ടേറിയറ്റിലേക്ക് ഉയർന്നുവരേണ്ട സമയം കഴിഞ്ഞു. ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കാൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ജില്ലയിൽ നിന്നുള്ള സി.പി.എം പ്രതിനിധികൾക്കും സംസ്ഥാന സമിതിയംഗങ്ങൾക്കും കഴിഞ്ഞില്ല. കേന്ദ്ര കമ്മിറ്റിയംഗമായ പി. കരുണാകരൻ അതിനു ശ്രമിച്ചതുമില്ല. ആനത്തലവട്ടം ആനന്ദനുപകരം തിരുവനന്തപുരത്തുനിന്നും ആനാവൂർ നാഗപ്പനും എം.എം. മണിക്കുപകരം ഇടുക്കിയിൽനിന്ന് എസ്. ജയചന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റും കേന്ദ്രകമ്മിറ്റിയും ഉണ്ടായിരുന്ന കാസർകോട് നഷ്ടം നേരിടുന്നു. പദവി ഒഴിയേണ്ടിവരുമ്പോൾ അദ്ദേഹം സ്വാർഥനായി എന്ന ആക്ഷേപം രഹസ്യമായി ഉയരുന്നുണ്ട്. മഹിള അസോസിയേഷൻ സംസ്ഥാന ട്രഷററാണ് ഇ. പത്മാവതി. സ്ത്രീ പ്രാതിനിധ്യം ഉയർത്തുന്നതിന്റെ ഭാഗമായി പത്മാവതിയുടെ പേരായിരുന്നു സംസ്ഥാന സമിതിയിലേക്ക് വരേണ്ടിയിരുന്നതെന്ന് ഒരുവിഭാഗം നേതാക്കൾ കരുതിയിരുന്നു. എന്നാൽ, ജില്ല സമ്മേളനത്തിനു മുമ്പുതന്നെ പത്മാവതിയെ ഒതുക്കിയിരുന്നു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, കെ.പി. സതീഷ് ചന്ദ്രൻ എന്നിവരാണ് ജില്ലയിലെ നേതൃത്വം. ഇതിൽ എം.വി. ബാലകൃഷ്ണൻ മാസ്റ്ററും സി.എച്ച്. കുഞ്ഞമ്പുവും തമ്മിലുള്ള അച്ചുതണ്ടാണ് ജില്ലയിലെ സി.പി.എം നേതൃത്വം എന്നുപറയുന്നു. ജില്ലയിൽ സി.പി.എമ്മിൽ ഈ അച്ചുതണ്ടിനെ കേന്ദ്രീകരിച്ചായിരിക്കും കാര്യങ്ങൾ നീങ്ങുക. പി. കരുണാകരന്റെ തീരുമാനങ്ങൾ മാത്രം നടപ്പാക്കിയിരുന്ന ജില്ലയിൽ ഇനി സി.പി.എമ്മിൽ പുതിയ കരുനീക്കങ്ങൾ കാണാം. എന്നാൽ, കണ്ണൂർ ജില്ലയിലെ നേതാക്കളോട് അഭ്യർഥിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടിവരും. പടങ്ങൾ: satheshchandran KP, Balakrishnan master, Kunhambu CH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.