പ്രീപ്രൈമറി കുട്ടികൾക്ക് പുതിയ അധ്യയന വർഷം

-ചെറിയ ഇടവേളക്കുശേഷം ജില്ലയിലെ വിദ്യാലയങ്ങൾ വീണ്ടും സജീവമായി കോഴിക്കോട്: കോവിഡ് മൂന്നാം തരംഗത്തി‍ൻെറ മൂർധന്യത്തിൽ അടച്ചിട്ട ജില്ലയിലെ വിദ്യാലയങ്ങൾ വീണ്ടും തുറന്നു. ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച വീണ്ടും ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികൾ ക്ലാസ്മുറികൾ സജീവമാക്കി. ബാച്ച് അടിസ്ഥാനത്തിലാണ് ക്ലാസുകൾ. ശനിയാഴ്ച വരെ രണ്ടു ബാച്ചുകളായി ഉച്ചവരെയാണ് ക്ലാസുകൾ. അടുത്ത ആഴ്ചയോടെ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ സാധാരണഗതിയിലേക്ക് മാറും. അതിനുള്ള ഒരുക്കം പൂർത്തിയായതായി അധികൃതർ പറഞ്ഞു. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ ഓർമപ്പെടുത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ നാട്ടുകാരും സ്കൂളിലെത്തിയിരുന്നു. ജില്ലയിലെ എല്ലാ അംഗൻവാടികളും യു.കെ.ജി, എൽ.കെ.ജി ക്ലാസുകളും തുടങ്ങി. സ്കൂളുകളിലെ പ്രീപ്രൈമറി ക്ലാസുകളും തുടങ്ങി. കോവിഡ് തുടങ്ങിയ ശേഷം ഇതാദ്യമായാണ് പ്രീപ്രൈമറി ക്ലാസുകൾ തുടങ്ങുന്നത്. വർണബലൂണുകൾ ഉയർത്തിയും മധുരം നൽകിയും ഇവരുടെ പ്രവേശനോത്സവം ആഘോഷിച്ചു. ജില്ലയിൽ 61 അംഗീകൃത പ്രീപ്രൈമറി സ്കൂളുകളാണുള്ളത്. ഇതിനു പുറമെ മുഴുവൻ സ്കൂളുകളും പ്രീപ്രൈമറി ക്ലാസുകൾ നടത്തുന്നുണ്ട്. സർക്കാർ ഓണറേറിയം അധ്യാപകർക്കു ലഭിക്കുമെന്നതാണ് അംഗീകാരംകൊണ്ടു പ്രയോജനം. അംഗൻവാടികളിലും കുട്ടികളെ വരവേല്‍ക്കാന്‍ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ക്ലാസുകൾ അലങ്കരിച്ചു. മധുരം നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. നിശ്ചിത അകലം പാലിച്ചായിരുന്നു കുട്ടികളെ ഇരുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.